പത്തനംതിട്ട : കോൺഗ്രസിനെ സെമികേഡർ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജില്ലയിൽ താഴെത്തട്ടിൽ അഴിച്ചുപണി തുടങ്ങി. ആദ്യഘട്ടമായി മൈലപ്രയിൽ ഇരുപത് വീടുകൾക്ക് ഒരു യൂണിറ്റ് എന്ന നിലയിൽ ബൂത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു. പാർട്ടി പ്രവർത്തകർക്ക് പരിശീലന പരിപാടി നടത്തി. കോൺഗ്രസിന്റെ ഇതുവരെയുള്ള ശൈലിയിൽ നിന്ന് വേറിട്ടാണ് പരിപാടികൾ നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പ്രസ് ക്ളബിലെ മീറ്റ് ദ പ്രസിൽ പറഞ്ഞു. പ്രവർത്തനങ്ങളിൽ അടിമുടി മാറ്റം വരുത്തുകയാണ്. നേതാക്കളുടെ ഷോയോ ഫോട്ടോയെടുപ്പോ ഉണ്ടാവില്ല.
നേരത്തെ വിട്ടുപോയവരിൽ പലരും തിരികെയെത്തും. പുതിയ ആളുകളും പാർട്ടിയിലേക്ക് വരും. അധികാരത്തിന് വേണ്ടി വൃത്തികേട് കാണിക്കുന്നവർ ഇനി കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് കോന്നി ബ്ളോക്ക് പഞ്ചായത്ത് കോൺഗ്രസ് അംഗം എൽ.ഡി.എഫിനൊപ്പം ചേർന്നതിനെപ്പറ്റി സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടുന്നവരാണ് സി.പി.എം. പത്തനംതിട്ട നഗരസഭയിൽ ഭരണം നിലനിറുത്തുന്നത് എസ്.ഡി.പി.എെയുടെ പിന്തുണയോടെയാണ്.
താഴെത്തട്ടിൽ കോൺഗ്രസ് ഭാരവാഹിത്വം ചിലർ അലങ്കാരമായി കൊണ്ടു നടന്നതിനാലാണ് തിരഞ്ഞെടുപ്പുകളിൽ തോൽവികൾ നേരിടാൻ കാരണം. മണ്ഡല പുനർനിർണയത്തോടെ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ഏഴിൽ നിന്ന് അഞ്ചാക്കിയത് എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കാൻ വേണ്ടിയായിരുന്നു. അത് യു.ഡി.എഫിനെ പരാജയത്തിലേക്ക് നയിച്ചു. കൊവിഡ് ഭീതി കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തിടഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു.
കെ.പി.സി.സി നേതൃത്വം നിർദേശിക്കുന്ന മാനദണ്ഡം അനുസരിച്ച് ഡി.സി.സി ഭാരവാഹികളുടെ പുന:സംഘടനയുണ്ടാകുമെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
വിട്ടുപോയവരും പുതിയ ആളുകളും
കോൺഗ്രസിലെത്തുമെന്ന് സതീഷ് കൊച്ചുപറമ്പിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |