തെങ്ങമം: പ്രളയബാധിതർക്ക് കൈമാറിനായി മുത്തൂറ്റ് ഗ്രൂപ്പ് പണിത വീടുകൾ പട്ടയക്കുരുക്കിൽ. തുവയൂർ ജംഗ്‌ഷന് തെക്കുവശമുള്ള കനാൽ പുറമ്പോക്കിൽ സീറോ ലാൻഡ് പദ്ധതി പ്രകാരം 3 സെന്റ് സ്ഥലം വീതം 61 പേർക്ക് നൽകാൻ റവന്യു വകുപ്പ് സർവ്വെ നടത്തി സ്കെച്ച് തയ്യാറാക്കിയിരുന്നു. എന്നാൽ കടമ്പനാട് വില്ലേജിൽപ്പെട്ട 8 പേർക്ക് മാത്രമാണ് ഇവിടെ പട്ടയം നൽകിയത്. പട്ടയം കിട്ടിയവർ വില്ലേജിലെത്തി പോക്കുവരവ് നടത്തുകയോ പേരിൽ കൂട്ടി കരം അടയ്ക്കുകയോ ചെയ്തിട്ടില്ല.
പ്രളയബാധിതർക്കായി മുത്തൂറ്റ് ഗ്രൂപ്പ് വീടുകൾവച്ച് നൽകാമെന്ന് പറഞ്ഞപ്പോൾ ഇവിടെ തന്നെയാണ് സ്ഥലം അനുവദിച്ചത്. പണിത വീടുകളിൽ 4 എണ്ണം കടമ്പനാട് വില്ലേജിൽ പട്ടയം കിട്ടിയ 4 പേരുടെ ഭൂമികളിലാണ് ഉൾപ്പെട്ടിട്ടുള്ളത്. മുത്തൂറ്റ് ഗ്രൂപ്പ് പണിത വീടുകൾക്ക് എട്ട് ഗുണഭോക്താക്കളുണ്ട്. വീട് മറ്റൊരാളുടെ പട്ടയഭൂമിയിൽ ആയതിനാൽ ഗുണഭോക്താക്കൾക്ക് വീട് കൈമാറാനാകുന്നില്ല.
മുത്തൂറ്റ് ഗ്രൂപ്പ് അധികൃതർ വീട് പണിയാൻ ഒരുങ്ങിയപ്പോൾ കൃത്യമായ പ്ലോട്ട് കാണിച്ചു കൊടുക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വന്ന വീഴ്ചയാണ് പ്രശ്നത്തിന് കാരണം.
അടൂർ ആർ.ഡി.ഒ സ്ഥലം സന്ദർശിച്ചു
പ്രളയബാധിതർക്ക് മുത്തൂറ്റ് ഗ്രൂപ്പ് പണിത വീടുകൾ കാട് കയറുന്നു എന്ന കേരളകൗമുദി വാർത്തയെ തുടർന്ന് അടൂർ ആർ.ഡി.ഒ എ.തുളസീധരൻ പിള്ള ഇന്നലെ സ്ഥലം സന്ദർശിച്ചു. സൂപ്രണ്ട് സുരേഷ് കെ.കടമ്പനാട്, വില്ലേജ് ഓഫീസർ കിരൺ മോഹൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. വീടുകൾ കൈമാറാൻ സാധിക്കാത്തതിലെ കാരണമെന്തന്ന് കാട്ടി അടിയന്തര റിപ്പോർട്ട് അദ്ദേഹം തഹസിൽദാരോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടിയാൽ ഡെപ്യൂട്ടി സ്പീക്കർ, കളക്ടർ എന്നിവരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |