തിരുവല്ല: കവിയൂരിലെ പഴമ്പള്ളിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഞ്ഞിലി തടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പഴമ്പള്ളി ജംഗ്‌ഷന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഇന്നലെ രാവിലെയോടെയാണ് ഒരുകൂറ്റൻ തടിയുടെ മൂന്ന് ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് പരിസരവാസികൾ തിരുവല്ല പൊലീസിൽ വിവരമറിയിച്ചു. ഇക്കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ മണിമലയാറ്റിലൂടെ ഒഴുകിവന്ന തടികൾ ആരോ വടം ഉപയോഗിച്ച് മനയ്ക്കച്ചിറ പാലത്തിന് സമീപം കെട്ടിയിട്ടിരുന്നു. ഈ തടികൾ ഇന്നലെ രാവിലെ മുതൽ സ്ഥലത്തു നിന്ന് കാണാതായിട്ടുണ്ട്. മനയ്ക്കച്ചിറയിൽ നിന്ന് കാണാതായ തടികൾ തന്നെയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. 200 ഇഞ്ച് വണ്ണവും മുപ്പതടിയോളം നീളവുമുണ്ട്. തിരുവല്ല എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വനംവകുപ്പ് അധികൃതർ ഇന്നലെ വൈകിട്ടോടെ സ്ഥലത്തെത്തി തടികൾ ഏറ്റെടുത്തതായി കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |