പത്തനംതിട്ട : തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ ജില്ലയ്ക്കും നേട്ടം. ജില്ലയിൽ 1,62,000 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 1, 44,000 എണ്ണമായിരുന്നു. ഇത്തവണ 18,000 ടിക്കറ്റുകൾ അധികം വിൽക്കാൻ കഴിഞ്ഞു. സംസ്ഥാനത്തൊട്ടാകെ ഓണം ബമ്പർ വിൽപ്പന കുതിച്ചു കയറിയപ്പോൾ ജില്ലയിലും മികച്ച നേട്ടം കൊയ്യാൻ ലോട്ടറി വകുപ്പിന് കഴിഞ്ഞു.
ജില്ലയിൽ ലോട്ടറി വിതരണം ചെയ്യുന്ന പത്തനംതിട്ടയിലെ മെയിൻ ഓഫീസിന്റെ പരിധിയിൽ 78,000 ടിക്കറ്റും അടൂർ സബ് ഓഫിസിന്റെ കീഴിൽ 84,000 ടിക്കറ്റുകളുമാണ് ഏജന്റുമാർ മുഖേന വിറ്റുപോയത്. ജില്ലയിൽ പത്തനംതിട്ട , അടൂർ എന്നിവിടങ്ങളിൽ മാത്രമെ ലോട്ടറി ഓഫീസുകൾ മുഖേനയുള്ള ടിക്കറ്റ് വിതരണമുള്ളൂ.
ഓരോ സീരീസിലും 9 ലക്ഷം ഉൾപ്പെടെ 6 സീരീസുകളിലായി 54 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. ഇതിലൂടെ 126 കോടി രൂപയുടെ വരുമാനമാണ് സർക്കാരിന് ലഭിച്ചത്. ഇത് ലോട്ടറി വകുപ്പിനും മികച്ച നേട്ടമായി. കഴിഞ്ഞ വർഷം ഓണം ബമ്പർ വിൽപ്പനയിലൂടെ 103 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചതെങ്കിൽ ഇക്കുറി 23 കോടി രൂപ കൂടുതൽ നേടാനായി.
കൊവിഡ് പ്രതിസന്ധിയിൽ അയവ് വന്നതിന് ശേഷം ഭാഗ്യാന്വേഷികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ സൂചനയാണ് 300 രൂപ വിലയുള്ള ഓണം ബമ്പർ ടിക്കറ്റുകളുടെ വിൽപ്പനയിലെ നേട്ടം. ഞായറാഴ്ച മാത്രം നറുക്കെടുപ്പ് ഇല്ലാത്തതിനാൽ തിങ്കളാഴ്ച നറുക്കെടുക്കുന്ന വിൻ വിൻ ഭാഗ്യക്കുറി പൂർണ്ണമായും വിറ്റു പോകുന്നതായി ലോട്ടറി വ്യാപാരികൾ പറയുന്നു.
നറുക്കെടുപ്പിന് രണ്ടുദിവസം മുൻപ് വരെ മുക്കാൽ ശതമാനം ടിക്കറ്റുകളും വിറ്റു പോയിരുന്നു. അവശേഷിച്ച 30 ബമ്പർ ടിക്കറ്റുകൾ ശനിയാഴ്ച ഉച്ചയ്ക്ക് മുൻപേ ഏജന്റുമാർ കൊണ്ടുപോയിരുന്നു. ലോട്ടറി ടിക്കറ്റ് വാങ്ങുന്നതിൽ ജനങ്ങളുടെ വിശ്വാസം വർദ്ധിച്ചിട്ടുണ്ട്. "
എൻ.ആർ. ജിജി,
ജില്ലാ ലോട്ടറി ഓഫീസർ,
പത്തനംതിട്ട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |