പത്തനംതിട്ട : തിങ്കളാഴ്ച മുതൽ കാമ്പസുകൾ വീണ്ടും സജീവമാകുകയാണ്. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവർക്ക് കോളേജിലെത്താം. പകുതി കുട്ടികളെ വച്ചാണ് ക്ലാസുകൾ നടക്കുക. മറ്റുള്ളവർക്ക് ആ ദിവസത്തെ നോട്ട് പി.ഡി.എഫ് ആയി നൽകും. പഠനത്തിലെ തുടർച്ച ഇതുമൂലം നഷ്ടപ്പെടുമോയെന്ന ആശങ്കയുമുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെടുമെന്നതിലും വിദ്യാർത്ഥികൾക്ക് ഉറപ്പൊന്നുമില്ല.
കോളേജിലെത്താം എന്ന സന്തോഷമുണ്ടെങ്കിലും പഠനത്തെ സംബന്ധിച്ചും സുരക്ഷയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വലിയ പിടിയൊന്നുമില്ല.
ദൂര സ്ഥലങ്ങളിൽ നിന്നും പല വീടുകളിൽ നിന്നും വിവിധ സാഹചര്യങ്ങളിൽ നിന്നെത്തുവർ പ്രതിരോധം പാലിച്ചില്ലെങ്കിൽ കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. നാലിന് ക്ലാസ് ആരംഭിക്കും എന്ന നിർദേശം മാത്രമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചിട്ടുള്ളത്.
പുനഃസ്ഥാപിക്കാതെ ഗതാഗതം
കെ.എസ്.ആർ.ടി.സി ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നതിലേറെയും. ഓർഡിനറി ബസുകൾ നന്നേ കുറവാണ്. സ്വകാര്യ ബസുകളും സമയ ബന്ധിതമായാണ് സർവീസ് നടത്തുന്നത്. വിദ്യാർത്ഥികളിൽ അധികവും സൗജന്യനിരക്കിൽ യാത്ര ചെയ്യുന്നവരാണ്. സർവീസുകൾ കുറഞ്ഞ സമയത്ത് വിദ്യാർത്ഥികൾക്ക് യാത്രായിളവ് അനുവദിക്കുന്നതിൽ ബസ് ഉടമകൾക്ക് അതൃപ്തിയുണ്ട്.
വിദ്യാർത്ഥികൾ പറയുന്നു...
" അക്കൗണ്ടൻസിയൊക്കെ ക്ലാസിൽ ഇരുന്ന് പഠിച്ചാൽ മനസിലാകുന്ന പോലെ ഓൺലൈനിൽ പറ്റില്ല. കോളേജുകൾ ഏത് രീതിയിലാണ് സുരക്ഷ ഒരുക്കുന്നതെന്ന് അറിയില്ല. കോളേജിലെത്താൻ തയ്യാറാണ്.
മെബിൻ ഏബ്രഹാം
വിദ്യാർത്ഥി
"ഒഫ് ലൈൻ ക്ലാസ് ആണ് താൽപര്യം. പക്ഷെ മാസ്ക് ഉപയോഗിക്കുന്നതടക്കം എത്രത്തോളം പ്രാവർത്തികമാകും എന്നതിൽ ഉറപ്പില്ല.
ജോയിസ് സെൻ
വിദ്യാർത്ഥിനി
" സുരക്ഷ ഉറപ്പുതരാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഒന്നര വർഷമായി ഓൺ ലൈൻ ക്ലാസ് ആണ്. ഓൺലൈൻ ക്ലാസ് എത്ര വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെട്ടുവെന്ന് കൃത്യമായ വിവരമില്ല.
നിഷാന്ത്
വിദ്യാർത്ഥി
"ഗതാഗത സൗകര്യം ഉറപ്പാക്കണം. ബസുകൾ ഇതുവരെ പൂർണമായും നിരത്തിലിറങ്ങിയിട്ടില്ല. കൺസെഷനും ലഭിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
എസ്. അൻസൽന
വിദ്യാർത്ഥിനി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |