പത്തനംതിട്ട : ജനങ്ങളെ സേവിക്കുകയെന്ന മഹാത്മാ ഗാന്ധിയുടെ ആദർശമാണ് കേരളകോൺഗ്രസ് ബി നടപ്പാക്കുന്നതെന്ന് ചെയർമാൻ കെ.ബി.ഗണേശ് കുമാർ. പാവങ്ങളുടെയും കർഷകരുടെയും പട്ടികജാതിക്കാരുടെയും ഉന്നമനത്തിന് എന്തു ചെയ്യാൻ കഴിയുമെന്നാണ് പ്രവർത്തകർ ചിന്തിക്കേണ്ടതെന്ന് ഗണേശ് കുമാർ പറഞ്ഞു.
കേരളകോൺഗ്രസ് എമ്മിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് പി.കെ. ജേക്കബ് അടക്കമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗീതാഞ്ജലി ഒാഡിറ്റോറിയത്തിൽ നടന്ന ലയനസമ്മേളനത്തിൽ ഇരുനൂറ്റി അൻപതോളം പ്രവർത്തകരാണ് പങ്കെടുത്തത്.
മുട്ടിൽ വച്ച് എഴുതി അംഗത്വം നൽകുകയും ബംഗാളികളെ കൊണ്ടുവന്ന് സമ്മേളനം നടത്തുകയും ചെയ്യുന്ന പാർട്ടിയല്ല കേരളകോൺഗ്രസ് ബി. മരണവീട്ടിൽ മൊബൈലുമായി ചെന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടുന്ന സംസ്കാരവുമില്ല. നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെട്ട് ജനങ്ങൾക്ക് എന്ത് സഹായം ചെയ്യാൻ പറ്റുമെന്നാണ് നേതാക്കളും പ്രവർത്തകരും ചിന്തിക്കേണ്ടത്. മന്നത്തു പത്മനാഭൻ ഭദ്രദീപം കൊളുത്തി തുടങ്ങിയ പാർട്ടിയുടെ സ്ഥാപക നേതാവ് ആർ. ബാലകൃഷ്ണപിള്ള തന്നെയാണ് ഇപ്പോഴും അദൃശ്യമായി നയിക്കുന്നത്. പി.കെ.ജേക്കബും കൂട്ടരും പാർട്ടിയിലേക്ക് എത്തിയത് ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഗണേശ്കുമാർ പറഞ്ഞു.
സംസ്ഥാന ട്രഷറർ കെ.ജി പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. അംഗത്വ വിതരണം കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു. പി.കെ.ജേക്കബ് അംഗത്വം സ്വീകരിച്ചു. മുൻ എം.എൽ.എ എം.വി. മാണി, പാർട്ടി വൈസ് ചെയർമാൻ പോൾ ജോസഫ്, സംസ്ഥാന സെക്രട്ടറി സി.വേണുഗോപാലൻ നായർ, കൊല്ലം ജില്ല പ്രസിഡൻറും കൊട്ടാരക്കര നഗരസഭ ചെയർമാനുമായ എ. ഷാജു, പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, കൗൺസിലർ സുജ അജി, ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ.ഗോപാലൻ,
ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ആൻഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിജു എബ്രഹാം, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി സാം ജോയ് ക്കുട്ടി, യൂത്ത് ഫ്രണ്ട് ആറൻമുള മണ്ഡലം പ്രസിഡന്റ് ജോൺ പോൾ മാടപ്പള്ളി, മുൻ കൗൺസിലർ ബിജിമോൾ മാത്യു, റബേക്ക ബിജു, സുനിൽ വലഞ്ചുഴി, മുരളീധരൻ ആശാരി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |