പത്തനംതിട്ട : കൊവിഡിനെ അതിജീവിച്ച് കലാലയങ്ങൾ വീണ്ടും ഉണർന്നു. ഇടനാഴികളിലും വാകമരച്ചോടുകളിലും വിദ്യാർത്ഥിക്കൂട്ടങ്ങൾ കളിയും ചിരിയുമായി നിറഞ്ഞു. മഹാമാരി വീട്ടിലിരുത്തിയ അവധിക്കാല വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. കോളേജുകളുടെ പ്രവേശന കവാടങ്ങളിൽ സാനിറ്റൈസറും താപനില പരിശോധിക്കുന്നതിനായി തെർമൽ സ്‌കാനറും ക്രമീകരിച്ചിരുന്നു. കൃത്യമായി മാസ്‌ക് ധരിച്ചാണ് എല്ലാവരും എത്തിയത്. മാസ്ക്കിട്ടായാലും വേണ്ടില്ല, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞതിന്റെ ആശ്വാസമായിരുന്നു പലർക്കും.
ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും ഉൾകൊള്ളിച്ചുകൊണ്ട് നടത്താനും ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ 50 ശതമാനം വിദ്യാർത്ഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേന നടത്താനോ ആണ് തീരുമാനം. സയൻസ് വിഷയങ്ങളിൽ പ്രാക്ടിക്കലിന് പ്രാധാന്യം നൽകിയാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ക്ലാസ് റൂമുകളും ലൈബ്രറി, ലബോറട്ടറി തുടങ്ങിയവ അണുവിമുക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾ കാമ്പസിനുള്ളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നു എന്ന് സ്ഥാപനമേധാവികൾ ഉറപ്പാക്കുന്നുമുണ്ട്.
അവസാന വർഷ ബിരുദ ക്ലാസുകൾ , ബിരുദാനന്തര ബിരുദ ക്ലാസുകൾ തുടങ്ങിയവയാണ് ആരംഭിച്ചത്.
ഒറ്റ സെഷനിൽ 8.30 മുതൽ 1.30 വരെ , 9 മുതൽ 3 വരെ, 9.30 മുതൽ 3.30 വരെ, 10 മുതൽ 4 വരെ എന്നീ സമയക്രമങ്ങളിലായി തിരഞ്ഞെടുത്താണ് ക്ലാസുകൾ. ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് ലഭിക്കത്തക്ക രീതിയിൽ ഓഫ്‌ലൈൻ, ഓൺലൈൻ ക്ലാസുകൾ സമ്മിശ്ര രീതിയിൽ കൈകാര്യം ചെയ്യുന്നതിന് ടൈംടേബിൾ തയ്യാറാക്കിയിട്ടുമുണ്ട്. മറ്റു സെമസ്റ്ററുകളുടെ ക്ലാസുകൾ ഓൺലൈനിൽ തുടരും.
എൻജിനിയറിംഗ് കോളേജുകളിൽ
ആറു മണിക്കൂർ ദിവസേന ക്ലാസ് എൻജിനിയറിംഗ് കോളേജുകളിൽ നടക്കും. ഓൺലൈൻ ക്ലാസുകൾക്ക് തടസം ഉണ്ടാകാതിരിക്കാൻ ഓഫ് ലൈൻ ക്ലാസുകൾ എടുക്കുന്നതിനുള്ള അദ്ധ്യാപകരുടെ എണ്ണം ഉറപ്പാക്കിക്കൊണ്ട് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ അദ്ധ്യാപകരെ റൊട്ടേഷൻ വ്യവസ്ഥയിൽ നിലനിറുത്തുന്നതിന് കോളേജ് കൗൺസിലുകൾ തീരുമാനിച്ചിട്ടുണ്ട്.
ഒരു വയസിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർ, ഗർഭിണികൾ, അപകടകരമായ രോഗങ്ങൾ ബാധിച്ചവർ എന്നീ വിഭാഗങ്ങളിൽപെട്ട അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ തുടരാം. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നിർബന്ധമല്ല. ക്ലാസുകളുടെ സുരക്ഷിതമായ നടത്തിപ്പിന് സ്ഥാപനതല ജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ആരോഗ്യവകുപ്പ് പ്രതിനിധികൾ, ഫയർഫോഴ്സ്, പൊലീസ് പ്രതിനിധികൾ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. കോളേജുകളിൽ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകേന്ദ്രവും ആരോഗ്യ വകുപ്പും ചേർന്ന് ഒരുക്കിയിട്ടുണ്ട്.
സാനിട്ടൈസർ നൽകി സ്വീകരിച്ചു
കോന്നി : എസ്.എ.എസ് എസ്.എൻ.ഡി.പിയോഗം കോളേജിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും എൻ. എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ താപനില പരിശോധിച്ച് സ്വീകരിച്ചു. സാനിട്ടൈസർ നൽകിയാണ് കോളേജിലേക്ക് പ്രവേശിപ്പിച്ചത്. കോളേജ് മാനേജ്‍മെന്റ് പ്രതിനിധി ഡി. അനിൽകുമാർ, പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബി.എസ്.കിഷോർകുമാർ, എൻ.എസ്.എസ് യൂണിറ്റ് കോ ഓർഡിനേറ്റർ ഡോ.ഷാജി എന്നിവർ നേതൃത്വം നൽകി. കിഴക്കുപുറം എസ്.എൻ.ഡി.പിയോഗം കോളേജിൽ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ജീവനക്കാരെയും താപനില പരിശോധിച്ചു സാനിറ്ററൈസർ നൽകിയാണ് കോളേജിലേക്ക് പ്രവേശിപ്പിച്ചതെന്ന് പ്രിൻസിപ്പൽ ഡോ.റോയ്‌സ് മല്ലശ്ശേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |