പന്തളം: കുളനട പഞ്ചായത്ത് ഒന്നാംവാർഡിലെ കല്ലുപാലം അപകടാവസ്ഥയിലായതോടെ ഗതാഗതം ഭാഗീകമായി നിരോധിച്ചു. എം.സി റോഡിനെയും വെണ്മണി - കുളനട റോഡിനെയും ബന്ധിപ്പിക്കുന്ന ചക്കുള്ളിടത്തുപ്പടി - ആലുനിൽക്കുന്ന മണ്ണിൽ റോഡിലെ പ്രധാന പാലമാണിത്.
അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ അപ്രോച്ച് റോഡുകൾ ഏതുനിമിഷവും നിലംപതിക്കാം. കരിങ്കൽ ഭിത്തികൾ ഇളകി വീണുതുടങ്ങി. നൂറു കണക്കിന് വാഹനങ്ങളും കാൽ നടയാത്രക്കാരും ദിവസേന കടന്നുപോകുന്ന പാലമാണിത്. ഭാരം കയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളും സഞ്ചരിക്കുന്നതിനാണ് നിരോധനം. കുപ്പണ്ണൂർ ചാലിൽ നിന്ന് തുടങ്ങി അച്ചൻകോവിലാറ്റിലേക്ക് വെള്ളം ഒഴുകിയിരുന്ന തോടിന് കുറുകെ അരനൂറ്റാണ്ടിന് മുൻപ് മൂന്ന് കല്പാളികൾ ഉറപ്പിച്ച നടപ്പാലമായിരുന്നു ഉണ്ടായിരുന്നത്. ഈ കല്ലുകൾ മാറ്റിയാണ് വാഹനഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ പുതിയ പാലം നിർമ്മിച്ചത്. ആലവട്ടകുറ്റി, വാലുകുറ്റിയിൽ, എമിനൻസ്, വാലുതോപ്പിൽ എന്നീ കോളനി നിവാസികൾക്കും മാന്തുക ഭാഗത്തുള്ളവർക്കും കുളനട ടൗണിലേക്കും മുട്ടത്ത് ദേവീക്ഷേത്രം, പന്തളം മഹാദേവർ ക്ഷേത്രം, പുന്തല ജുമാ മസ്ജിദ്, ആലുനിൽക്കും മണ്ണിൽ അംഗണവാടി, പുന്തല വെണ്മണിഭാഗത്തുള്ള സ്‌കൂളുകൾ എന്നിവിടങ്ങളിലേക്ക് പോകുവാനുള്ള എളുപ്പമാർഗ്ഗം ഈ റോഡാണ്. വയറപ്പുഴ പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ പന്തളം, കുളനട ടൗണുകളിലെ ഗതാഗത കുരുക്ക് ഒഴിവാക്കി ബൈപാസായി വിഭാവനം ചെയ്തിരിക്കുന്നതും ഈ റോഡിനെയണ്.
50 വർഷം പഴക്കം,
ഏതു നിമിഷവും നിലംപതിക്കാം
ഭാരം കയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളും
സഞ്ചരിക്കുന്നതിന് നിരോധനം
പാലത്തിന്റെ അപകടാവസ്ഥ മുൻപും അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയിരുന്നതാണ്. അന്ന് നടപടി സ്വീകരിക്കാത്തതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
ഐശ്വര്യ ജയചന്ദ്രൻ, വാർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |