പത്തനംതിട്ട : സിമന്റ്, കമ്പി ഉൽപന്നങ്ങളുടെ വില റോക്കറ്റ് പോലെ കുതിച്ചു കയറിയതോടെ നിർമ്മാണ മേഖല പ്രതിസന്ധിയിലായി. ഗവ. കരാറുകാർ നവംബർ ഒന്നു മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കും.
ഒരു വർഷം മുമ്പ് സിമന്റ് വില 320 രൂപ ആയിരുന്നു. ഇപ്പോൾ മാർക്കറ്റ് വില 500 മുതൽ മുകളിലേക്കാണ്. കമ്പി വില കിലോയ്ക്ക് 53ൽ നിന്ന് 72 ലേക്ക് കുതിച്ചു. പുതിയ വീടുകളുടെയും സർക്കാർ കെട്ടിടങ്ങളുടെയും റോഡുകളുടെയും പണികൾ നിശ്ചലമാവുകയാണ്. ഇന്ധന വില വർദ്ധനവും ജി.എസ്.ടി മൂലമുള്ള വിലവർദ്ധനവും പിടിച്ചുനിറുത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാവുന്നില്ലെന്നാണ് കരാറുകാരുടെ പരാതി. സംസ്ഥാനത്ത് കൂടുതൽ മരാമത്ത് പ്രവർത്തികളും തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് നടക്കുന്നത്. പലയിടത്തും പണികളുടെ ടെൻഡർ കഴിഞ്ഞു. എഗ്രിമെന്റ് വെച്ച് പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ് നിർമ്മാണസാമഗ്രികൾക്ക് വിലവർദ്ധനവ് .
42 രൂപയാണ് ഒരുകിലോ ടാറിന് സർക്കാർ നൽകുന്നത്. എന്നാൽ പെട്രോളിയം കമ്പനികൾ കരാറുകാരിൽ നിന്ന് ഈടാക്കുന്നത് 53 രൂപയാണ്. ഇന്ധന വില വർദ്ധനയുടെ പേരിൽ ക്രഷർ, ക്വാറി ഉൽപന്നങ്ങൾക്ക് വില കൂട്ടുകയാണ് .
പ്രാഥമിക കരാർ ഉടമ്പടികൾക്ക് ഉൾപ്പെടെ മുദ്രപത്രങ്ങൾ ഒഴിവാക്കിയ നടപടി പല വകുപ്പുകളും നടപ്പിലാക്കാൻ വിമുഖത കാണിക്കുന്നു. ലോക്ക് ഡൗണും കാലാവസ്ഥ വ്യതിയാനവും മൂലം പൂർത്തീകരിക്കാൻ കഴിയാത്ത പണികളുടെ കാലാവധി പിഴ രഹിതമായി നീട്ടി കൊടുക്കണമെന്ന് ഉത്തരവുണ്ടായിട്ടും നടപ്പിലാകുന്നില്ല. ചെറുകിട കരാറുകാരനെ പൂർണ്ണമായി ഒഴിവാക്കി കോർപ്പറേറ്റ് ലോബികൾക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കരാറുകാർ പറയുന്നു.
കരാറുകാർക്കുള്ള കുടിശിക വേഗം നൽകണം. ഒഴിഞ്ഞ ടാർ ബാരലിന് ഈടാക്കുന്ന അമിത വിലയും ജി.എസ്.ടിയും ഒഴിവാക്കണമെന്ന് കാരാറുകാർ ആവശ്യപ്പെടുന്നു.
സിമന്റ് വില 500 രൂപ മുതൽ
(ഒരു വർഷം മുൻപ് 320)
കമ്പിവില കിലോയ്ക്ക് 72രൂപ
'' കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിർമ്മാണസാമഗ്രികളുടെ വില വർദ്ധനവും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
കമറുദ്ദീൻ മുണ്ടുതറയിൽ, കമാൻഡർ ജോർജ് സൈബു
(ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ)
'' കമ്പനികൾ വർദ്ധിപ്പിച്ച വില കുറയ്ക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിർമ്മാണ മേഖല നിശ്ചലമാകും.
അനിൽ ഉഴത്തിൽ,
കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |