ശബരിമല തീർത്ഥാടകർ നദിയിൽ ഇറങ്ങരുത്
പത്തനംതിട്ട : കക്കി ആനത്തോട് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതിശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത് ശബരിമല തുലാ മാസ പൂജാ ദർശനത്തിനായി എത്തുന്ന തീർത്ഥാടകർ പമ്പാ ത്രിവേണി സരസിലും അനുബന്ധ കടവുകളിലും ഇറങ്ങുന്നത് അപകടകരമായതിനാൽ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
കോന്നിയിൽ അതീവജാഗ്രത
ഉരുൾപൊട്ടൽ സാദ്ധ്യത നിലനിൽക്കുന്ന കോന്നി താലൂക്കിൽ ദുരന്തനിവാര അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊന്തനാംകുഴി ഹരിജൻ കോളനി, സീതത്തോട് ഗുരുനാഥൻമണ്ണ്, മുണ്ടൻപാറ, ചിറ്റാർ മണക്കയം , സീതത്തോട് സീതക്കുഴി, തേക്കുംമൂട്, മൂന്നുകല്ല്, ചിറ്റാർ മീൻകുഴി, വയ്യാറ്റുപുഴ, അരുവാപ്പുലം മറ്റാക്കുഴി, മുതുപേഴുങ്കൽ, അയന്തിമുരുപ്പ്, മ്‌ളാന്തടം, ക്വാറിമുരുപ്പ്, കൊല്ലൻപടി, പനനിൽക്കുംമുകളിൽ, കരിങ്കുടുക്ക, കല്ലേലി വെള്ളികെട്ടി, ഊട്ടുപാറ മിച്ചഭൂമി എന്നിവിടങ്ങളിലാണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
പൊതുജനങ്ങൾ അറിയാൻ
1. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
2. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.
3. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണം.
4. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം.
ജാഗ്രതാ മുന്നറിയിപ്പ് വൈകി
തിരുവല്ല: ജില്ലയിലെ കനത്തമഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകാതെ അധികൃതർ. വെള്ളിയാഴ്ച പാതിരാത്രി മുതൽ ഇന്നലെ രാവിലെ വരെ പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കൻ മേഖലകളിൽ ആറുമണിക്കൂറിലേറെ തുടർച്ചയായി ഇടിയോടുകൂടിയ കനത്ത മഴ പെയ്തു. എന്നാൽ ഇത്രയും ശക്തമായ മഴയെക്കുറിച്ച് ജാഗ്രതാ മുന്നറിയിപ്പ് നൽകുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചു. ഇന്നലെ ഉച്ചയോടെ മാത്രമാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇക്കാര്യം മുൻകൂട്ടി അറിയിക്കാതെ എന്ത് അലർട്ട് എന്നാണ് ജനങ്ങളുടെ ചോദ്യം. മഴയുടെ കെടുതികൾ അനുഭവിച്ചശേഷം എന്തിനാണ് ഇങ്ങനെ അറിയിപ്പ് നൽകുന്നതെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് നൽകിയ അധികൃതർ മഴയെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശം നൽകിയില്ല എന്നതും ശ്രദ്ധേയമാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞദിവസങ്ങളിൽ നൽകിയ മുന്നറിയിപ്പിൽ തെക്ക്, മദ്ധ്യ ജില്ലകളെ ഒഴിവാക്കി വടക്കൻ ജില്ലകളിൽ കനത്തമഴ പെയ്യുമെന്നാണ് അറിയിച്ചിരുന്നത്. വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിരുന്നു. പത്തനംതിട്ടയിൽ 2018ലും യഥാസമയം മുന്നറിയിപ്പ് നൽകാതിരുന്നത് കാരണം കൂടുതൽ ജനങ്ങളെ പ്രളയത്തിന്റെ കഷ്ടനഷ്ടങ്ങൾ സാരമായി ബാധിച്ചു. കാലാവസ്ഥ പ്രവചനം കൃത്യമായി ജനങ്ങൾക്ക് നൽകാൻ കഴിയാത്തതിൽ പരക്കെ ആശങ്ക വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |