പന്തളം: പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളമൊഴുക്കു കൂടിയതോടെ കൂടുതൽ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. നാനൂറോളം വീടുകളിൽ വെള്ളം കയറി. അച്ചൻകോവിലാറ്റിൽ നിന്ന് വെള്ളം കയറുന്നത് കുറഞ്ഞിട്ടുണ്ട്. കടയ്ക്കാട് ഭാഗത്തു നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. കുളനടയിൽ നൂറോളം വീടുകളിലും തുമ്പമണ്ണിൽ 60 വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
ഇന്നലെ വൈകിട്ടോടെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൽ വെള്ളം കയറിയതോടെ ആശുപത്രി പ്രവർത്തനം പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിലേക്കു മാറ്റി.
മുട്ടാർ നീർച്ചാലിൽ നിന്നുള്ള വെള്ളം കയറി പന്തളം കുറുംതോട്ടയംചന്തയും വെള്ളത്തിനടിയിലായി. കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിലേക്കും വെള്ളം കയറിത്തുടങ്ങി. പന്തളം നഗരസഭാ കാര്യാലത്തിനു മുമ്പിൽ നിന്ന് എം.സി റോഡിലേക്കുള്ള പോക്കറ്റ് റോഡ് മുങ്ങിയതോടെ എട്ടോളം കടകളിലാണു വെള്ളം കയറിയത്.
മങ്ങാരം പാലത്തടം, സാംസ്‌കാരിക നിലയം എന്നിവിടങ്ങളിലേക്കുള്ള റോഡും നീർച്ചാലിലെ വെള്ളത്തിൽ മുങ്ങി. ഈ ഭാഗത്തുള്ള പത്തോളം വീടുകളിലും വെള്ളം കയറി. മുട്ടാർ പാലത്തിന് തൊട്ടു മുകളിൽ ചാലിനു സമീപമുള്ള രണ്ടു വീടുകളിലേക്കും വെള്ളം കയറി.
പന്തളം മന്നം ആയുർവേദ കോളേജിന് സമീപം നെടുങ്ങോട്ടു കോളനിയും വെള്ളത്തിലായി.ഇതോടെ ഈ ഭാഗത്തുള്ള 82 ഓളം വീട്ടുകാരാണ് ദുരിതത്തിലായത്. താഴ്ന്ന ഭാഗങ്ങളിലുള്ള 20ലേറെ വീട്ടുകാർ ക്യാമ്പിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കും മാറി. പതിനഞ്ചോളം കുടുംബങ്ങളിലെ 42ലേറെ ആളുകൾ എം.എസ്.എം എൽ.പി സ്‌കൂളിലെ ക്യാമ്പിലുണ്ട്. വലക്കടവ് ബണ്ട് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ പൂഴിക്കാട് മുട്ടാർ റോഡിലെ ഗതാഗതം നിലച്ചു.എം.എം ജംഗ്ഷൻ നുറനാട് റോഡിൽ പൂഴിക്കാട് ചിറ മുടി, തോണ്ടുകണ്ടം, കുടശനാട് സൗപർണിക , മാവിള ഭാഗങ്ങളിൽ വെള്ളം കയറിയതിനാൽ ഇതു വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പന്തളം മാവേലിക്കര റോഡിൽ മുടിയൂർക്കോണം, ചക്കാലവട്ടം ഭാഗങ്ങളിൽ റോഡിലും പന്തളം -പത്തനംതിട്ട റോഡിൽ മണ്ണ് കടവിലും വെള്ളമുള്ളതിനാൽ ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി വെള്ളത്തിൽ കുടുങ്ങിയ നിരവധി പേരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷിച്ചു. ചേരിക്കൽ ഭാഗത്തും കടക്കാട് ഭാഗത്തും തോന്നല്ലൂർ ഭാഗത്തും വെള്ളം ക്രമാതീതമായി ഏറിയിട്ടുണ്ട്. കളക്ടറോടും ജില്ലാ പൊലീസ് സൂപ്രണ്ടിനോടും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് കൊല്ലം പരവൂരിൽ നിന്ന് ഫൈബർ ബോട്ടുകൾ എത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |