റാന്നി : തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ വടശ്ശേരിക്കര പെരുനാട് മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങളും മണ്ണിടിച്ചിലും ഉണ്ടായി. കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ ശബരിമല പാത മുങ്ങി. റോഡ് ഗതാഗതം പൂർണ്ണമായും നിലച്ചു. മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല പാതയിലും അനുബന്ധ പാതയിലും സംരക്ഷണ ഭിത്തി തകർന്നു. ഇവിടെ റോഡിന് സമാന്തരമായുള്ള തോട്ടിൽ ജലനിരപ്പ് ഉയർന്നു. റോഡിന് എതിർവശത്ത് സിലോൺ പെന്തെകൊസ്ത് പള്ളിയിലേക്ക് വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ ശബരിമല പാതയുടെ സംരക്ഷണഭിത്തി തകർന്നു.
പെരുനാട്ടിൽ മലവെള്ള പാച്ചിലിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായി. മാമ്പാറ പുതുപ്പറമ്പ് മന്മദൻറെ വീടിന്റെ പിന്നിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് വീടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറി. വടശ്ശേരിക്കര നിറയന്നൂർ പടി പാലത്തിന്റെ അപ്പ്രോച്ച് റോഡ് കാരക്കാട് തോടിലെ വെള്ളപ്പാച്ചിലിനെ തുടർന്ന് തകർന്നു. ഇടത്തറ മുക്കിന് സമീപം ശബരിമല പാതയുടെ സംരക്ഷണ ഭിത്തി മൂന്ന് മീറ്ററിലധികം ഒലിച്ചുപോയി. വടശ്ശേരിക്കര - ചിറ്റാർ റൂട്ടിൽ ഒന്നിലധികം സ്ഥലത്തു റോഡിലേക്ക് മണ്ണിടിഞ്ഞ വീണ് ഗതാഗതം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |