തിരുവല്ല : ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് തിരുവല്ലയിൽ സ്‌പെഷ്യൽ ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്‌സ് അമ്‌നിറ്റി കമ്മിറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് പറഞ്ഞു. ശബരിമല തീർത്ഥാടനകാലത്തിന്റെ മുന്നൊരുക്കം വിലയിരുത്താൻ തിരുവല്ല റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബുക്കിംഗിന് റെയിൽവേ വെബ്‌സൈറ്റിൽ തിരുവല്ല സ്റ്റേഷൻ ഉൾപ്പെടുത്തും. ഇൻഫർമേഷൻ സെന്റർ പ്രവർത്തിപ്പിക്കാനും ശുചിമുറികളിൽ മികച്ച സൗകര്യം ലഭ്യമാക്കാനും നിർദ്ദേശം നൽകി. പണി പൂർത്തിയാകാത്ത രണ്ടു ലിഫ്റ്റുകളുടെ പണികൾ ഒരാഴ്ച്ചക്കുളളിൽ പൂർത്തിയാക്കും. എസ്‌കലേറ്ററുകൾ യാത്രക്കാരുടെ സൗകര്യത്തിനായി യഥാസമയം പ്രവർത്തിപ്പിക്കാനും ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ആർ.പി.എഫിന്റെ സേവനം തീർത്ഥാടന കാലത്ത് 24 മണിക്കൂറും ലഭ്യമാക്കും. തീർത്ഥാടകരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി ബസുകൾ റെയിൽവേ സ്റ്റേഷനുകളിലേക്ക് സർവീസ് നടത്താൻ വേണ്ട ക്രമീകരണങ്ങൾ നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. യാത്രക്കാർ വിശ്രമിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ ഫാനുകളും ലൈറ്റുകളും സ്ഥാപിക്കും. യാത്രക്കാരും സന്നദ്ധസംഘടനകളും പൊതുപ്രവർത്തകരും നൽകിയ നിർദേശങ്ങൾ പരിഗണിച്ച് ദീർഘകാല അടിസ്ഥാനത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനായി ആവശ്യമായ ഫണ്ടുകൾ ലഭ്യമാക്കാൻ റെയിൽവേ മന്ത്രാലയത്തിന് ശുപാർശ നൽകുമെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി മേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാപ്രസിഡന്റ് വി.എ.സൂരജ്, ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ,നിയോജകമണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ,ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.എ.വി അരുൺപ്രകാശ്, വിനോദ് തിരുമൂലപുരം, പ്രദീപ്, അഡ്വ.കുര്യൻ ജോസഫ്, ജയൻ ജനാർദനൻ, ജിവേണുഗോപാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |