പ്രമാടം : ഒന്നര വർഷത്തിന് ശേഷം വിദ്യാലയങ്ങൾ ആഘോഷപൂർവ്വം തുറന്നെങ്കിലും കോന്നി വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ്. സ്വകാര്യ മേഖലയെ അപേക്ഷിച്ച്
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിലാണ് കുറവ് ഉള്ളത്. കഴിഞ്ഞ മൂന്ന് ദിവസവും എല്ലാ വിദ്യാലയങ്ങളിലും കുട്ടികൾ ഹാജരായിട്ടുണ്ട്. എൽ.പി, യു.പി വിഭാഗങ്ങളിൽ 2106 കുട്ടികളാണ് എത്തിയത്. 3262 കുട്ടികളാണ് ഒന്ന് മുതൽ ഏഴ് വരെ ക്ളാസുകളിൽ പഠിക്കുന്നത്. ഇതിൽ 37 ശതമാനം കുട്ടികൾ മാത്രമാണ് ആദ്യദിനങ്ങളിൽ എത്തിയത്. കൊച്ചുകുട്ടികളെ സ്കൂളിൽ വിടാൻ രക്ഷാകർത്താക്കൾ മടിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത രക്ഷിതാക്കളുള്ള
കുട്ടികളുടെ അദ്ധ്യായനവും ആശങ്കയിലാണ്. കൂടാതെ കൊവിഡ് ബാധിച്ച കുട്ടികൾക്ക് മൂന്ന് മാസത്തിന് ശേഷമെ സ്കൂളിൽ പ്രവേശനമുള്ളു.
രക്ഷിതാക്കൾക്ക് ആശങ്ക
കൊവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻ ഒരു വിഭാഗം രക്ഷാകർത്താക്കൾ വിമുഖത കാണിക്കുന്നതാണ് സ്കൂളുകളിൽ ഹാജർനില കുറയാൻ പ്രധാന കാരണം. രോഗബാധയും വ്യാപനവുമാണ് മിക്ക രക്ഷിതാക്കളും പങ്കുവെയ്ക്കുന്ന പ്രധാന ആശങ്ക. രക്ഷകർത്താക്കൾക്ക് കൗൺസലിംഗും ബോധവത്കരണവും നടത്താൻ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും പദ്ധതി തയ്യാറാക്കുന്നുണ്ട്.
സ്കൂൾ ബസുകൾ ഇല്ലാത്തതും പ്രശ്നം
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച സ്കൂൾ ബസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. ഭൂരിഭാഗം ബസുകളും ഒന്നര വർഷമായി ഷെഡുകളിൽ കിടന്ന് തകരാറുകൾ സംഭവിച്ചു. ഇവയെല്ലാം അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കാൻ കാലതാമസം നേരിടും. പൊതുഗതാഗതം ഇല്ലാത്ത മേഖലയിൽ നിരവധി കുട്ടികൾ സ്കൂൾ ബസുകളെ മാത്രമാണ് ആശ്രയിക്കുന്നത്.
എൽ.പി, യു.പി വിഭാഗങ്ങളിൽ
ആകെ കുട്ടികൾ : 3262
ഹാജരായവർ : 2106
ഹാജർനില : 37 %
പ്രവേശനം നേടിയിട്ടുള്ള എല്ലാ കുട്ടികൾക്കും സുരക്ഷിത വിദ്യാഭ്യാസം ഉറപ്പാക്കും. രക്ഷകർത്താക്കളുടെ ആശങ്ക അകറ്റുന്നതിന് ബോധവത്കരണം നടത്തും. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സ്കൂളുകളിൽ പഠനം തുടങ്ങിയിട്ടുള്ളത്. യാത്രാ ക്ളേശം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |