പന്തളം: മണ്ഡല മകരവിളക്കിന് ശബരിമല നട തുറക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഒരുക്കങ്ങൾ മന്ദഗതിയിൽ. കഴിഞ്ഞ ബുധനാഴ്ച നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ജനപ്രതിനിധികളോ ജില്ലയിലെ പ്രധാന വകുപ്പ് മേധാവികളോ പങ്കെടുത്തില്ല.
തീർത്ഥാടത്തിന് എത്തുന്നവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തി കൊട്ടാരത്തിൽ ദർശനത്തിന് വച്ചിട്ടുള്ള തിരുവാഭരണങ്ങൾ കണ്ട് വണങ്ങുന്ന പതിവുണ്ട്. തമിഴ്‌നാട് , കർണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരാണ് ഇതിലേറെയും. കൊവിഡ് കാരണം കഴിഞ്ഞവർഷം നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ഭക്തർ കുറവായിരുന്നു. ഇത്തവണ ഇളവുള്ളതിനാൽ കൂടുതൽ ആളുകൾ എത്താനാണ് സാദ്ധ്യത.
എന്നാൻ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായതിനാൽ തീർത്ഥാടകർ വലയും. വലിയ കോയിക്കൽ ക്ഷേത്രത്തിന് സമീപമായി ദേവസ്വംബോർഡിന്റെ രണ്ട് വിശ്രമ കേന്ദ്രങ്ങളാണുള്ളത്. ഇതിൽ ഇരുന്നൂറോളം ആളുകളെ ഉൾകൊള്ളാനെ കഴിയൂ. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ ഇരുപത് കക്കൂസുകൾ മാത്രമേയുള്ളു, അതിൽ പലതും കാലപ്പഴക്കം കാരണം പൊട്ടിപൊളിഞ്ഞതാണ്.
ദേഹശുദ്ധി വരുത്തുന്നതിന് ക്ഷേത്രത്തിന് സമീപത്ത് കൂടി അച്ചൻകോവിലാർ ഒഴുകുന്നുണ്ടെങ്കിലും വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളില്ല.
ക്ഷേത്രത്തിന് സമീപം ദേവസ്വം ബോർഡ് പണിത തീർത്ഥാടക വിശ്രമകേന്ദ്രം ഇതുവരെ തുറന്നുനൽകിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |