പത്തനംതിട്ട : മണ്ഡലകാലത്തിന് തുടക്കമാകുമ്പോൾ മികച്ച സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് നഗരഹൃദയത്തിലെ ശബരിമല ഇടത്താവളം. അവസാനവട്ട മിനുക്കുപണികളും പൂർത്തിയാക്കിയ ഇടത്താവളം നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർഹുസൈൻ നാളെ തീർത്ഥാടകർക്കായി തുറന്നു നൽകും.
ഭക്തർക്കായി തയ്യാറാക്കിയിരുന്ന താല്ക്കാലിക അന്നദാനപ്പന്തലിന് പകരം ഇത്തവണ സ്ഥിരം പന്തലാണ് നഗരസഭ ഒരുക്കിയിട്ടുള്ളത്. പുതിയ പാചകപ്പുരയും വിറകുപുരയും നിർമ്മിച്ചിട്ടുണ്ട്. അയ്യപ്പന്മാർക്ക് വിരിവക്കാനുള്ള ഡോർമിറ്ററികളിലെ വൈദ്യുതീകരണം, വെള്ളമെത്തിക്കാനുള്ള സൗകര്യം, ശുചിമുറികൾ തുടങ്ങിയവ നവീകരിച്ചു. ആവശ്യമായ ഫാനുകളും ലൈറ്റുകളും സ്ഥാപിച്ചു. പൊക്കവിളക്കും തെരുവ് വിളക്കുകളും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കി. ഹരിതം ചട്ടം പാലിച്ചുകൊണ്ട് മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി എൽ.ഇ.ഡി ബൾബുകൾ തൂക്കി, ചെടികളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.
ഈ തീർത്ഥാടന കാലത്ത് ഇടത്താവളത്തിന്റെ മേൽനോട്ടത്തിനായി ഒരു ഹെൽത്ത് ഇൻസ്‌പെക്ടറെയും രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെയും നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണ പ്രവർത്തനസജ്ജമായ ഇടത്താവളം നഗരസഭ ഉദ്ഘാടനത്തിന് ശേഷം അയ്യപ്പസേവാ സംഘത്തിന് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |