പത്തനംതിട്ട: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കോന്നി, അടൂർ താലൂക്കുകളിൽ മലയിടിച്ചിലും വെള്ളപ്പൊക്കവും. നിരവധി വീടുകൾക്ക് നാശം. മുൻപെങ്ങും വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലാത്ത അടൂർ ഇന്നലെ മുങ്ങി. കോന്നിയിലെ വിവിധ ഭാഗങ്ങളിലും വെള്ളം കയറി.
രണ്ടു ദിവസമായി അടൂർ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഏനാദിമംഗലം, ഇളമണ്ണൂർ, കൊടുമൺ ഭാഗങ്ങളിലുണ്ടായ മലയിടിച്ചിലും കുത്തൊഴുക്കുമാണ് അടൂരിനെ മുക്കിയത്. കോന്നിക്കടുത്ത് കല്ലേലി, മുറിഞ്ഞകൽ ഭാഗങ്ങളിലും മലയിടിച്ചിലുണ്ടായി.
18 ക്യാമ്പുകളിൽ 421 പേർ
ജില്ലയിലെ നാലു താലൂക്കുകളിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 108 കുടുംബങ്ങളിലെ 421 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. കോഴഞ്ചേരി താലൂക്കിൽ മൂന്നും, അടൂരിൽ എട്ടും റാന്നിയിൽ രണ്ടും കോന്നിയിൽ അഞ്ചും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.
കോഴഞ്ചേരി താലൂക്കിലെ 5 കുടുംബങ്ങളിലെ 5 പുരുഷന്മാരും 6 വനിതകളും 5 കുട്ടികളും ഒരു ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ 17 പേരാണ് ക്യാമ്പിൽ കഴിയുന്നത്. അടൂർ താലൂക്കിൽ 58 കുടുംബങ്ങളിലെ 74 പുരുഷന്മാരും 90 വനിതകളും 35 കുട്ടികളും ഉൾപ്പെടെ 199 പേരാണുള്ളത്. റാന്നിയിൽ 7 കുടുംബങ്ങളിലെ 8 പുരുഷന്മാരും 15 വനിതകളും 8 കുട്ടികളും ഉൾപ്പെടെ 31 പേർ ക്യാമ്പിലുണ്ട്. കോന്നിയിൽ 38 കുടുംബങ്ങളിലെ 101 പുരുഷന്മാരും 53 വനിതകളും 20 കുട്ടികളും ഉൾപ്പെടെ 174 പേർ ക്യാമ്പിൽ കഴിയുന്നു.
11 വീടുകൾ തകർന്നു
ജില്ലയിൽ 11 വീടുകൾ ഭാഗികമായി തകർന്നു. അടൂരിൽ നാലും കോഴഞ്ചേരിയിൽ അഞ്ചും കോന്നിയിൽ രണ്ടും വീടുകളാണ് ഭാഗികമായി തകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |