ശബരിമല: ശബരിമലയിൽ ശക്തമായ മഴതുടരുന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് നടതുറന്നപ്പോൾ അതിശക്തമായ മഴയായിരുന്നു. കോരിച്ചൊരിഞ്ഞ മഴയിലാണ് നിയുക്ത മേൽശാന്തിമാർ പതിനെട്ടാംപടികയറി ഇരുമുടിക്കെട്ടുമായി ദർശനം നടത്തിയത്. രാത്രി വൈകിയും മഴതുടരുകയാണ്. ഇതിനെ തുടർന്ന് പമ്പയിലെ ജലനിരപ്പും ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പമ്പാനദിയിൽ ഒരു പടി ഒഴികെ ബാക്കിയെല്ലാം വെള്ളത്തിനടിയിലാണ്. പൊലീസിന്റെ ആദ്യ ബാച്ച് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ചുമതലയേറ്റു. ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ശബരിമല ചീഫ് കോ - ഒാർഡിനേറ്റർ എസ്.ശ്രീജിത്ത് എത്തിയിട്ടുണ്ട്. പമ്പയിൽ നടന്ന അവലോകന യോഗത്തിൽ പത്തനംതിട്ട പൊലീസ് മേധാവി നിശാന്തിനി, ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ എന്നിവരും പങ്കെടുത്തു. പമ്പയിലെ എമർജൻസി ഒാപ്പറേഷൻ സെന്റർ ഇന്നലെ വൈകിട്ട് റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പരമ്പരാഗതപാതയായ നീലിമല, അപ്പാച്ചിമേട് വഴി ഇത്തവണയും പ്രവേശനമില്ല. തീർത്ഥാടകരുടെ കയറ്റവും ഇറക്കവും സ്വാമിഅയ്യപ്പൻ റോഡുവഴി നിയന്ത്രിച്ചിരിക്കുകയാണ്. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കി ജീവനക്കാരെയും നിയമിച്ചു. സന്നിധാനത്തെ ഗവ.ആയുർവേദ ആശുപത്രി ഇന്ന് രാവിലെ തുറക്കും.വ്യാപാര സ്ഥാപനങ്ങൾ ലേലത്തിൽ പോകാത്തതിനാൽ ശബരിമലയിൽ ഒരു ഹോട്ടൽമാത്രമാണുള്ളത്. ദേവസ്വം ബോർഡിന്റെയും അയ്യപ്പസേവാസംഘത്തിന്റെയും അന്നദാനം ഇന്ന് രാവിലെ മുതൽ ആരംഭിക്കും.അയ്യപ്പന്റെ പൂങ്കാവനം പവിത്രമായി സൂക്ഷിക്കുന്നതിന് രൂപംനൽകിയ പുണ്യം പൂങ്കാവനം പദ്ധതിക്കും ഇന്ന് തുടക്കമാകും. തമിഴ്നാട്ടിൽ നിന്ന് ശുചീകരണ തൊഴിലാളികളെ ഇന്നലെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും എത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |