അടൂർ : കൈയേറ്റക്കാർ പള്ളിക്കലാറിനെ വീതംവച്ച് എടുത്തതിന്റെ തിക്തഫലം കഴിഞ്ഞ ദിവസം അടൂർ ടൗൺ അനുഭവിച്ചു. വെള്ളക്കെട്ടായി നഗരം മാറിയപ്പോൾ ഒരു കാലത്ത് നഷ്ടമായ ഒഴുക്ക് ആറ് വീണ്ടെടുക്കുകയായിരുന്നു. പെരുമഴ വന്നപ്പോൾ ആറ് നിറഞ്ഞൊഴുകി കൈയേറിയതെല്ലാം സ്വന്തമാക്കി. ഒഴുകി എത്തിയ വെള്ളം ഉൾക്കൊള്ളാനാകാത്തതാണ് അടൂർ ടൗണിലെ വെള്ളപ്പൊക്കത്തിനിട യാക്കിയതെന്ന വിമർശനവുമുണ്ട്. വലിയതോടെന്നും പള്ളിക്കലാറെന്നും അറിയപ്പെടുന്ന ആറ് അടൂരിലെത്തുമ്പോൾ മെലിഞ്ഞ് കുപ്പിക്കഴുത്ത് പോലെയാണ്. തോട് കൈയേറ്റം കണ്ടുപിടിക്കുന്നതിനായി 2017 ൽ സർവ്വേ നടത്തിയിരുന്നു. താലൂക്കിലെ ഏഴംകുളം, അടൂർ, ഏറത്ത്, പെരിങ്ങനാട്, കടമ്പനാട്, പള്ളിക്കൽ വില്ലേജുകളിൽ അതിർത്തി നിർണ്ണയം പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിൽ സർവ്വേ റിപ്പോർട്ടും സ്കെച്ചും തയ്യാറാക്കി അടൂർ നഗരസഭാ സെക്രട്ടറി, കടമ്പനാട്, പള്ളിക്കൽ, ഏറത്ത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നല്കിയിട്ടുള്ളതാണ്. ഒഴിപ്പിക്കാൻ നിർദ്ദേശം നല്കിയെങ്കിലും വർഷം മൂന്ന് കഴിഞ്ഞിട്ടും നടപടി ഒന്നുമായില്ല.
അടൂർ നഗരസഭ, ഏഴംകുളം, പള്ളിക്കൽ, കടമ്പനാട് പഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് പള്ളിക്കലാർ ഒഴുകുന്നത്.
പരസ്പരം പഴിചാരി റവന്യൂവകുപ്പും തദ്ദേശ സ്ഥാപനങ്ങളും നടപടി മരവിപ്പിക്കുമ്പോൾ കൈയേറ്റക്കാർക്ക് ഇത് അനുഗ്രഹമാകുകയാണ്. കൈയേറ്റം ഒഴിപ്പിച്ച് തോട്ടിലെ ചെളിയും കാടും നീക്കം ചെയ്യാത്തതാണ് കനത്ത മഴയയെ തുടർന്ന് അടൂരിനെ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. 2018 ലെ മഹാപ്രളയത്ത് പോലും അടൂരിൽ വെള്ളം കയറിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |