ശബരിമല : പമ്പയിൽ ഞുണുങ്ങാറിന് കുറുകെ ഉണ്ടായിരുന്ന പാലം പുനർനിർമ്മിക്കാൻ സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടേണ്ടിവരും. ഇവിടെ ബെയ്ലി പാലം നിർമ്മിക്കാൻ കഴിയില്ലെന്ന് കരസേന കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. പാലം അടിയന്തരമായി നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യൽ കമ്മിഷണർ എം.മനോജ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പരിഹാരമെന്തെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞിട്ടുണ്ട്.
മണ്ഡലകാലം തുടങ്ങുന്നതിന് നാലുദിവസം മുമ്പ് ഉരുൾപൊട്ടലിലുണ്ടായ വെള്ളപ്പാച്ചിലിലാണ് പാലം തകർന്നത്. 12 മീറ്റർ നീളവും 5 മീറ്റർ വീതിയുമുള്ള പാലം ഇരുമ്പ് തൂണിലായിരുന്നു.
ചെറിയാനവട്ടത്തുള്ള കെമിക്കൽ ട്രീറ്റ്മെന്റ് പ്ളാന്റിലേക്ക് പോകുന്നതും പരമ്പരാഗതപാതയായ കരിമല വഴി നടന്നെത്തുന്ന തീർത്ഥാടകർ പമ്പയിലെത്തുന്നതും ഇൗ പാലം വഴിയായിരുന്നു. ബെയ്ലി പാലം നിർമ്മിക്കാൻ ആലോചിച്ചെങ്കിലും ആവശ്യമായ സാധനങ്ങൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നാണ് കരസേന അറിയിച്ചത്. തീർത്ഥാടകരുടെ എണ്ണം കുറവായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കെമിക്കൽ ട്രീറ്റ്മെന്റ് പ്ളാന്റ് പ്രവർത്തിപ്പിക്കേണ്ടി വന്നില്ല. തീർത്ഥാടകർ വർദ്ധിച്ചാൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ വർദ്ധിക്കും. പമ്പയിലെ മാലിന്യങ്ങൾ ബാരലുകളിൽ ശേഖരിച്ച് ട്രാക്ടറിൽ ശബരിമലയിലെ പ്ളാന്റിലെത്തിച്ച് സംസ്കരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇത് എത്രമാത്രം ഫലപ്രദമാകുമെന്ന് ആശങ്കയുണ്ട്. തീർത്ഥാടകരുടെ തിരക്കേറിയാൽ മാലിന്യം ഇതുവഴി കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാകും. ഞുണുങ്ങാറിന് കുറുകെ താത്കാലിക പാലം നിർമ്മിക്കുക മാത്രമാണ് പോംവഴി. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |