പത്തനംതിട്ട: കെ.എസ്.ആർ.ടി.സിയുടെ സ്കൂൾ ബോണ്ട് സർവീസ് പദ്ധതി പാളി. ബസിന്റെ വാടകത്തുക കേട്ട് ഞെട്ടി സ്കൂളുകൾ പിൻമാറുകയായിരുന്നു. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ബോണ്ട് സർവീസുകൾ തുടങ്ങുമെന്ന പ്രഖ്യാപനം കേട്ട് നൂറോളം അപേക്ഷകളാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ ലഭിച്ചത്.
20 കിലോമീറ്റർ ദൂരപരിധി വരെ ഒരു ദിവസത്തേക്ക് 9500രൂപയാണ് കെ.എസ്.ആർ.ടി.സി വാടക നിശ്ചയിച്ചിരുന്നത്. ഇത് വ്യാപകമായ പരാതികൾക്കിടയാക്കിയതിനെ തുടർന്ന് വാടക 7500രൂപയായി കുറച്ചു. ഒരു മാസം ഒരു സ്കൂൾ ബോണ്ട് സർവീസ് ഇനത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് നൽകേണ്ടിയിരുന്നത് 1.50 ലക്ഷത്തോളം രൂപയാണ്. ഇത് അടയ്ക്കണമെങ്കിൽ ഒരു കുട്ടിയിൽ നിന്ന് സ്കൂൾ ബസ് ചാർജ് ഇനത്തിൽ രണ്ടായിരത്തിന് മേൽ ഇൗടാക്കണം. ഇതിലും ഭേദം സ്വന്തം ബസുകൾ നിരത്തിലിറക്കുന്നതാണെന്ന് സ്കൂൾ അധികൃതർ തീരുമാനിച്ചു. സ്കൂളുകളിലെ ബസുകൾക്ക് ഒരു കുട്ടിയിൽ നിന്ന് പരമാവധി 1500രൂപയാണ് ഇൗടാക്കിയിരുന്നത്. ഇപ്പോൾ മിക്ക സ്കൂളുകളും സ്വന്തം ബസുകളിലാണ് കുട്ടികളെയെത്തിക്കുന്നത്. ദൂരെയുള്ള കുട്ടികളാണ് സ്കൂൾ ബസുകളിലെത്തുന്നത്. അടുത്തുള്ളവരെ രക്ഷിതാക്കൾ സ്കൂളുകളിലെത്തിക്കുന്നു.
അപേക്ഷിച്ചവർക്കെല്ലാം ബസ് അനുവദിക്കേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിൽ കെ.എസ്.ആർ.ടി.സിയുടെ സാധാരണ സർവീസുകളെ ബാധിക്കുമായിരുന്നു. സ്കൂൾ ബോണ്ട് സർവീസ് തുടങ്ങാൻ ഡിപ്പോകൾക്ക് അധിക ബസ് അനുവദിച്ചിരുന്നില്ല.
സ്കൂൾ ബോണ്ട് സർവീസ്
കൊവിഡ് മാനദണ്ഡപ്രകാരം സാമൂഹിക അകലം പാലിച്ച് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനാണ് കെ.എസ്.ആർ.ടി.സി സ്കൂൾ ബോണ്ട് സർവീസ് പദ്ധതി കൊണ്ടുവന്നത്.
പത്തനംതിട്ട, തിരുവല്ല, അടൂർ, കോന്നി ഡിപ്പോകളിൽ സ്കൂൾ സർവീസിന് അപേക്ഷകൾ ലഭിച്ചിരുന്നു.
ഒരു സ്കൂളിന് ഒരുമാസം ചെലവാകുമായിരുന്ന തുക : 1.5 ലക്ഷം
'' സ്കൂൾ ബോണ്ട് സർവീസിന് അപേക്ഷകൾ നിരവധി ലഭിച്ചിരുന്നു. സ്കൂളുകൾ തുറന്ന് രണ്ടാഴ്ചക്ക് ശേഷം സർവീസ് തുടങ്ങാനിരുന്നതാണ്. ഇപ്പോൾ ബസ് വേണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
കെ.എസ്.ആർ.ടി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |