കോന്നി : കലഞ്ഞൂർ മുതൽ വകയാർ വരെ പാഞ്ഞ് നടന്ന് തെരുവ് നായ വഴിയാത്രക്കാരെ ആക്രമിച്ചു. ഇന്നലെ രാവിലെ കലഞ്ഞൂർ ഭാഗത്താണ് ആദ്യം നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ പത്ത് പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ലോട്ടറി വിൽപനക്കാർ, ബസ് കാത്തുനിന്നവർ, കുട്ടികൾ ഇവരെയെല്ലാം നായ കടിച്ചിട്ടുണ്ട്. വീടുകളിലെ വളർത്തുമൃഗങ്ങളെയും കടിച്ചു. വകയാർ, കലഞ്ഞൂർ,കോന്നി, അതിരുങ്കൽ, കൂടൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് കടിയേറ്റത്. ഇവർ പ്രതിരോധ കുത്തിവയ്പ് എടുത്തു. കഴിഞ്ഞ ദിവസം ഇലന്തൂർ വാര്യാപുരത്ത് നിരവധി പേരെയാണ് പേപ്പട്ടി കടിച്ചത്. ഇവരെല്ലാം ജനറൽ ആശുപത്രിയിൽ എത്തി പ്രതിരോധ കുത്തിവയ്‌പ്പെടുത്തിരുന്നു. രാവിലെയും സന്ധ്യാസമയങ്ങളിലുമാണ് പേപ്പട്ടി ശല്യംരൂക്ഷം.
പത്തനംതിട്ട നഗരത്തിലും തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. നഗരത്തിന്റെ പല പ്രദേശങ്ങളിലും രാത്രി സഞ്ചാരം സാദ്ധ്യമല്ല. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനത്തിലടക്കം പോകുന്നവരുടെ നേരെ കുരച്ച് ചാടുന്നതും കടിക്കാൻ തുനിയുന്നതും പതിവാണ്. റോഡിന് നടുവിലും വാഹനങ്ങൾക്കരികിലും നടവഴിയിലുമെല്ലാം നായശല്യമുണ്ട്.
ഇന്നലെ കടിയേറ്റവർ
വകയാർ സ്വദേശികളായ തോമസ് വർഗീസ് (69), ജിത്തു മിനി വർഗ്ഗീസ് (21), ജ്യോതികുമാർ (57), കലഞ്ഞൂർ സ്വദേശികളായ അനിൽകുമാർ (59), വൈഗ (13), രാജൻ നായർ, കോന്നിയിലെ അന്യസംസ്ഥാന തൊഴിലാളി അജാസ് റഹ്മാൻ (50), അതിരുങ്കൽ സ്വദേശി
രാധ (62), കൂടൽ സ്വദേശി സിദ്ദാർത്ഥ് വിനോദ് (21), പത്തനംതിട്ട സ്വദേശി ദേവൂട്ടി.
നായയെ കെട്ടിത്തൂക്കിക്കൊന്നു
കോന്നി : വകയാറിൽ പേപ്പട്ടി കടിച്ചുവെന്നാരോപിച്ചു വളർത്തു നായയെ കെട്ടിത്തൂക്കി കൊന്നു. വകയാർ കൊല്ലൻപടി കൊല്ലൻപറമ്പിൽ സന്തോഷാണ് (ദിവ്യപ്രഭു) വളർത്തു നായയെ കെട്ടിത്തൂക്കി കൊന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പരാതിയുമായി മൃഗസ്നേഹികൾ രംഗത്ത് വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |