ശബരിമല : തീർത്ഥാടന കാലത്ത് നിലയ്ക്കാതെ ശരണംവിളി മുഴങ്ങിയിരുന്ന പരമ്പരാഗത കാനനപാതകൾ ഇപ്പോഴും വിജനം. അയ്യപ്പന്റെ പൂങ്കാവനത്തിലെ ഒറ്റയടി പാതകൾ ഇരുമുടിയേന്തി ശരണം വിളിച്ചെത്തുന്ന തീർത്ഥാടകരുടെ വരവിനായി കാതോർക്കുകയാണ്. കൊവിഡ് പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും കാരണം പരമ്പരാഗത വഴികളിലൂടെ ഇപ്പോൾ അയ്യപ്പൻമാരെ കടത്തിവിടാറില്ല. പതിവായി കാനനപാതയിലൂടെ എത്തുന്ന സംഘങ്ങളൊന്നും ഇത്തവണ സന്നിധാനത്ത് എത്തിയിട്ടില്ല.
എരുമേലിയിൽ നിന്ന് 22 കിലോമീറ്ററോളം നടന്ന് കാളകെട്ടിയും അഴുതയും കരിമലയും വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പയിൽ എത്തി കുളികഴിഞ്ഞ് നീലിമലയും അപ്പാച്ചിമേടും മരക്കൂട്ടവും ശരംകുത്തിയുമൊക്കെ കടന്നെത്തുന്നതാണ് പരമ്പരാഗത തീർത്ഥാടന പാത. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർ വണ്ടിപ്പെരിയാർ, സത്രം, പുൽമേട് വഴി പാണ്ടിത്താവളത്തെത്തി ഉരക്കുഴിയിൽ കുളിച്ച ശേഷം ദർശനം നടത്തുന്ന തീർത്ഥാടനപാതയും ശരണമന്ത്റധ്വനികൾക്കായി കാതോർക്കുകയാണ്. പരമ്പരാഗത പാതകൾ തുറക്കുന്നത് സംബന്ധിച്ച് അടുത്ത ദിവസം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീർത്ഥാടകരുടെ തിരക്കേറി
മണ്ഡലകാലം ആദ്യ 17 ദിവസങ്ങൾ പിന്നിടുമ്പോൾ തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് നട അടച്ച ശേഷം ദർശനത്തിന് കാത്തുനിന്നവരുടെ നിര വലിയ നടപ്പന്തലിൽ സർക്കാർ ആശുപത്രി ഭാഗവും പിന്നിട്ടിരുന്നു. ഈ സീസണിൽ ആദ്യമായാണ് ഇത്രയും തിരക്ക്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് ഏറെയും. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. തിരക്ക് വർദ്ധിക്കുന്നത് അനുസരിച്ച് സർക്കാർ അനുമതി ലഭിക്കുകയാണെങ്കിൽ നീലിമല - അപ്പാച്ചിമേട് പാതയിലൂടെ തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നുണ്ട്. നീലിമല പാതയിൽ പൊലീസിനെയും ഡോക്ടർമാരെയും നിയോഗിക്കും. സന്നിധാനത്ത് വിരിവയ്ക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയാവുന്നു.
കൂടുതൽ തീർത്ഥാടകരെ വരവേൽക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. വരുംദിവസങ്ങളിൽ കൂടുതൽ പേരെ പ്രതീക്ഷിക്കുന്നു. സന്നിധാനത്ത് വിരിവയ്ക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി.
അർജുൻ പാണ്ഡ്യൻ
(ശബരിമല എ.ഡി.എം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |