ശബരിമല : പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കൂടുതൽ തീർത്ഥാടകർ എത്തിയതോടെ ശബരിമലയിൽ
നിയന്ത്രണങ്ങൾ പാളുന്നു. ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കിനാണ് ഇന്നലെ സന്നിധാനം സാക്ഷ്യം വഹിച്ചത്. ദീപാരാധന സമയം വരെ ഓൺ ലൈൻ വഴി ബുക്ക് ചെയ്ത 22,389 പേർ ദർശനം നടത്തി. പുലർച്ചെ നിർമ്മാല്യത്തിന് നട തുറന്നപ്പോൾ മുതൽ ഹരിവരാസനം പാടി നട അടയ്ക്കുന്നത് വരെ വലിയ നടപ്പന്തലിൽ തിരക്ക് അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇതിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടില്ല.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലെ നിയന്ത്റണങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്
ദേവസ്വം ബോർഡ് ഒരാഴ്ച മുമ്പ് സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും തീരുമാനമായില്ല. തീർത്ഥാടന ആചാരവുമായി ബന്ധപ്പെട്ട പമ്പാ സ്നാനം അനുവദിക്കണം, തീർത്ഥാടകരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കണം, കൊവിഡ് നിയന്ത്റണങ്ങൾ പാലിച്ച് നെയ്യഭിഷേകത്തിന് അവസരം നൽകണം, നീലിമല പാത തുറന്ന് നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേവസ്വം പ്രസിഡന്റ് അഡ്വ .കെ.അനന്തഗോപൻ കത്ത് നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സന്നിധാനം എ.ഡി.എം അനുകൂലമായ സുരക്ഷാ ഓഡിറ്റും സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
അനുമതിയില്ലെങ്കിലും പരമ്പരാഗത ആചാരങ്ങൾ നടത്തി മലയിറങ്ങാൻ തീർത്ഥാടകർ തലങ്ങും വിലങ്ങും പായുന്നത് പതിവ് കാഴ്ചയാണ്. ഇത് സന്നിധാനത്ത് തിരക്കിനും കാരണമാകുന്നുണ്ട്. നേരിട്ടുള്ള നെയ്യഭിഷേകത്തിന് നിയന്ത്രണമുണ്ടെങ്കിലും ഇന്നലെ ഈ ഭാഗത്ത് വൻതിരക്കാണ് അനുഭവപ്പെട്ടത്. ഇവരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചത് പൊലീസുമായുള്ള വാക്കുതർക്കങ്ങൾക്കും കാരണമായി. കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് തീർത്ഥാടകർ പമ്പയിൽ സ്നാനത്തിന് ഇറങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പരമ്പരാഗതമായ നീലിമലവഴി പോകണമെന്ന തീർത്ഥാടകരുടെ പിടിവാശിയും പൊലീസിനെ പ്രതിസന്ധിയിലാക്കുന്നു. പ്രധാന ഇടത്താവളമായ നിലയ്ക്കലിലെ അടിസ്ഥാന സൗകര്യക്കുറവും കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിംഗിലെ പാകപ്പിഴവും ഭക്ഷണവും വെള്ളവും ലഭിക്കുന്ന കടകളുടെ അപര്യാപ്തതയും തീർത്ഥാടകരെ വലയ്ക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |