ഒാമല്ലൂർ: കനത്ത മഴയിൽ അച്ചൻകോവിലാർ നിറഞ്ഞൊഴുകിയാൽ ഒാമല്ലൂരിലെ വ്യാപാരികളുടെ മനസ് ഇരുണ്ടുകൂടും. കടകളിൽ വെള്ളം കയറുമോയെന്ന ഭയമാണ് ഇവർക്ക്. എത്രയും പെട്ടന്ന് സാധനങ്ങൾ മാറ്റിത്തുടങ്ങണം. സമീപത്തെ പഞ്ചായത്ത് ഒാഫീസ്, താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ എന്നിവയെല്ലാം വെള്ളപ്പൊക്കഭീഷണിയിലാണ്. ഇക്കഴിഞ്ഞ സെപ്തംബർ - ഒക്ടോബർ മാസങ്ങളിലെ കനത്ത മഴയിൽ ഒാമല്ലൂർ മാർക്കറ്റ് ജംഗ്ഷനിൽ വെള്ളം കയറി. വാഹന ഗതാഗതം തടസപ്പെട്ടു. കടകളിൽ വെള്ളം കെട്ടിനിന്നു. അച്ചൻകോവിലാറിലെ വെളളം കിഴക്കേമുണ്ടകൻ ഏലായെ മുക്കി കൈപ്പട്ടൂർ - പത്തനംതിട്ട റോഡിന് കുറുകെ കടന്ന് പടിഞ്ഞാറെ മുണ്ടകൻ ഏലായിൽ കെട്ടി നിന്നാണ് വെള്ളപ്പൊക്കമുണ്ടായത്. ഒാമല്ലൂരിന്റെ ഇൗ സ്ഥിതിക്ക് കാരണം മാർക്കറ്റ് ജംഗ്ഷൻ മുതൽ കുരിശടി ജംഗ്ഷൻ വരെയുള്ള തോടുകളും കലുങ്കുകളും അപ്രത്യക്ഷമായതാണ്. കനത്ത മഴയത്തും വെള്ളത്തിന് സുഗമമായ സഞ്ചാര പാത ഒരുക്കിയത് തോടുകളും റോഡിന് അടിയിലൂടെയുള്ള കലുങ്കുകളുമുയിരുന്നു. ആകെയുളള അഞ്ച് കലുങ്കുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. മൂന്ന് കലുങ്കുകളോട് ചേർന്ന തോടിന്റെ സ്ഥലങ്ങൾ കൈയേറ്റക്കാർ നികത്തി കെട്ടിടം പണിതു.
ഒാമല്ലൂർ മാർക്കറ്റ് ജംഗ്ഷൻ, സഹകരണ ബാങ്കിന് സമീപം, പെട്രോൾ പമ്പിനും കുരിശടിക്കും ഇടയിലുള്ളത് എന്നീ തോടുകളും കലുങ്കുകളുമാണ് അപ്രത്യക്ഷമായത്. ജൻ ഒൗഷധി മെഡിക്കൽ സ്റ്റോറിന് സമീപമുള്ള കലുങ്കിന്റെ ഒരു ഭാഗം മാത്രമേ ഇപ്പോൾ കാണാനുള്ളൂ. മറുഭാഗത്ത് വെള്ളം ഒഴുകേണ്ട തോട് കയ്യേറി കൃഷിയിറക്കി. ഇൗ ഭാഗത്ത് കലുങ്കിന്റെ സംരക്ഷണ ഭിത്തി പൊളിച്ചുകളഞ്ഞു. പഴയ പട്ടാള കാന്റീന് സമീപമുണ്ടായിരുന്ന കലുങ്കിന്റെ വീതി കുറഞ്ഞു. കൈപ്പട്ടൂർ - പത്തനംതിട്ട റോഡിന് വീതി കൂട്ടിയപ്പോൾ തോടും കലുങ്കും വീണ്ടെടുത്തില്ല. കുരിശടി - മുറിപ്പാറ റോഡ് വീതി കൂട്ടിയും ഉയർത്തിയും പണിതപ്പോൾ അടിയിലെ കലുങ്ക് വീതികൂട്ടാതിരുന്നത് ഒഴുക്ക് തടസപ്പെടുത്തി. തോടുകളും കലുങ്കുകളും തിരിച്ചുപിടിച്ചാൽ ഒാമല്ലൂരിലെ വെള്ളപ്പൊക്കം ഒഴിവാക്കാം. ഇൗ ആവശ്യമുന്നയിച്ച് ചിലർ ആർ.ഡി.ഒയ്ക്കും പൊതുമരാമത്തിനും പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല.
വെള്ളം ഒഴുകേണ്ട പാതകൾ
അച്ചൻകോവിലാറിലെ വെള്ളം ഒഴിമണ്ണ്മുറി കടന്ന് കിഴക്കേ മുണ്ടകൻ ഏലായിൽ നിന്ന് തോടുകളിലേക്ക്. കൈപ്പട്ടൂർ - പത്തനംതിട്ട റോഡിന് അടയിലൂടെ കലുങ്കുകൾ വഴി പടിഞ്ഞാറെ മുണ്ടകൻ ഏല തികച്ച് കുറിഞ്ചാലിൽ എത്തി വീണ്ടും അച്ചൻകോവിലാറിലേക്ക് ഒഴുകണം.
കലുങ്കുകൾ
കൈപ്പട്ടൂർ - പത്തനംതിട്ട റോഡിന്
കുറുകെയുണ്ടായിരുന്നത് : 5
ഇപ്പോഴുള്ളത് : 2
'' തോടുകളും കലുങ്കുകളും പൂർവസ്ഥതിയിൽ ആക്കിയാൽ ഒാമല്ലൂരിലെ വെള്ളക്കെട്ടിന് പരിഹാരമാകും.
രവീന്ദ്രവർമ്മ അംബാനിലയം,
ഒാമല്ലൂർ ഗ്രാമസംരക്ഷണ സമിതി പ്രസിഡന്റ്.
''ഒാമല്ലൂരിലെ വെള്ളപ്പൊക്കത്തെപ്പറ്റി പഠനം അനിവാര്യമാണ്. കൈപ്പട്ടൂർ - പത്തനംതിട്ട റോഡിന് കുറുകെയുള്ള കലുങ്കുകൾ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
ജോൺസൻ വിളവിനാൽ,
ഒാമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |