പത്തനംതിട്ട : ഫണ്ടിന്റെ അപര്യാപ്തതകാരണം സ്‌കൂൾ ഉച്ചഭക്ഷണ നടത്തിപ്പ് പ്രഥമാദ്ധ്യാപകർക്ക് ബാദ്ധ്യതയാകുന്നു. 2016ൽ അനുവദിച്ച തുച്ഛമായ തുകയും ഭക്ഷ്യവസ്തുക്കളുടെ ഭീമമായ വിലക്കയറ്റവുമാണ് ഈ പദ്ധതിക്ക് തടസമാകുന്നത്. 150 കുട്ടികൾ വരെയുള്ള സ്‌കൂളുകൾക്ക് കുട്ടിയൊന്നിന് 8 രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഈ തുകയിൽ നിന്ന് രണ്ടു ദിവസം ഓരോ ഗ്ലാസ് പാലും ഒരു പുഴുങ്ങിയ മുട്ടയും ഒരു ഒഴിച്ചു കറിയും മറ്റു രണ്ട് കറി കളും ചേർത്ത് ഉച്ചഭക്ഷണവും തയ്യാറാക്കി നൽകണം. 2020 വരെ ആഴ്ചയിൽ അഞ്ച് ദിവസം സ്‌കൂളിലെത്തുന്ന കുട്ടികൾക്ക് രണ്ടു ദിവസം 150 മില്ലീ ലിറ്റർ വീതം പാലും ഒരു കോഴിമുട്ടയും അഞ്ചു ദിവസം ഒഴിച്ചുകറി ഉൾപ്പെടെ മൂന്ന് കറികളും നൽകുവാൻ 40 രൂപ ലഭിക്കുമായിരുന്നു. ഇപ്പോൾ രണ്ടു ബാച്ചുകളായി മൂന്നുദിവസം വീതം സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് രണ്ടുദിവസം 150 മില്ലീ ലിറ്റർ വീതം പാലും മുട്ടയും ഒഴിച്ചുകറിയും ഉൾപ്പെടെ നൽകുന്നതിന് 24 രൂപ മാത്രമാണ് ലഭിക്കുന്നത്.
നവംബർ ഒന്നുമുതലാണ് സ്കൂളുകൾ തുറന്നത്. ഇപ്പോൾ മൂന്നുദിവസം വീതമുള്ള രണ്ടു ബാച്ചുകൾ ആയിട്ടാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത്. സ്‌കൂൾ തുറന്ന ദിവസം മുതൽ തന്നെ കുട്ടികൾക്ക് സർക്കാർ നിർദേശപ്രകാരം ഉച്ചഭക്ഷണവും നൽകുന്നുണ്ട്.
സാധനങ്ങൾക്ക് അമിത വില,
ചെലവായ തുകപോലും ലഭിച്ചിട്ടില്ല
നിത്യോപയോഗ സാധനങ്ങൾക്ക് അമിത വിലയാണിപ്പോൾ. ആ തുകയ്ക്ക് ഇത്രയധികം വിഭവങ്ങൾ കുട്ടികളിലെത്തിക്കാൻ സാധിക്കില്ല. കഴിഞ്ഞ ഒരു മാസക്കാലം ഉച്ചഭക്ഷണം നടത്തിപ്പിന് പ്രഥമ അദ്ധ്യാപകർക്ക് ചെലവായ തുകയുടെ പകുതി പോലും സർക്കാരിൽ നിന്ന് ലഭ്യമായിട്ടില്ല . ഉച്ചഭക്ഷണത്തിന്റെ കണക്കുകൾ അതാത് ദിവസം സർക്കാരിലേക്ക് നൽകണം. പരിഹാരം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ സർക്കാരിൽ സമർപ്പിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്ന് അദ്ധ്യാപകർ പറയുന്നു.
കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം ഏർപ്പെടുത്തി പ്രഥമാദ്ധ്യാപകരെ ഉച്ചഭക്ഷണ പദ്ധതിയുടെ മോണിറ്ററിംഗ് ചുമതല മാത്രം ഏൽപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഈ സംവിധാനം ഏർപ്പെടുത്തുന്നതുവരെ ഉച്ച ഭക്ഷണത്തിന് അനുവദിക്കുന്ന ചാർജ് കമ്പോള വില നിലവാരത്തിന് ആനുപാതികമാക്കണമെന്നാണ് പ്രഥമദ്ധ്യാപകരുടെ അഭിപ്രായം. ഉച്ചഭക്ഷണ പദ്ധതിക്ക് ഒപ്പം നടത്തുന്ന പാലും മുട്ടയും ഉൾപ്പെടുന്ന പദ്ധതിക്ക് പ്രത്യേക തുകയും അനുവദിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |