പത്തനംതിട്ട: ക്രിസ്മസ് വിപണി ഉണർന്നു. നക്ഷത്രങ്ങളും കേക്കുകളും ട്രീയുമെല്ലാം വിപണി പിടിക്കാൻ മത്സരം തുടങ്ങി. കൊവിഡ് അൽപ്പം പിൻവാങ്ങിയതോടെ വിപണിയിൽ തിരക്കുണ്ട്. പ്രളയത്തിന് ശേഷം ക്രിസ്മസ് വിപണിയിൽ കാര്യമായ തിരക്കുണ്ടായിട്ടില്ല. കഴിഞ്ഞ ക്രിസ്മസ് കൊവിഡ് കൊണ്ടുപോയി. ഓൺലൈൻ വ്യാപാരവും കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നക്ഷത്ര വിളക്കിന് 10 രൂപ മുതൽ 600 വരെയാണ് വില. നൂറ്റമ്പത് രൂപയുടെ നക്ഷത്രങ്ങളാണ് കൂടുതൽ വിറ്റഴിയുന്നത്. എൽ.ഇ.ഡി ബൾബുകളും നക്ഷത്രങ്ങളുമാണ് ക്രിസ്മസ് വിപണിയുടെ പ്രധാന ആകർഷണം. എൽ.ഇ.ഡി നക്ഷത്രങ്ങളാണ് ആളുകൾക്ക് കൂടുതൽ താല്പര്യം. 110 മുതൽ 500 രൂപ വരെ വിലയുണ്ട്. ക്രിസ്മസ് ട്രീ അലങ്കാരങ്ങൾ ,പുൽക്കൂട് , സാന്താക്ലോസ് മുഖംമൂടി അടക്കമുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ വിപണി കൂടുതൽ സജീവമാകും എന്നാണ്
വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
ഉഷാറായി കേക്കും
ക്രിസ്മസ് കേക്കും വിപണിയിൽ സ്ഥാനംപിടിച്ചു. പല സ്ഥലങ്ങളിൽ നിന്നും കേക്കിന് ഓർഡർ ലഭിച്ചു തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. കേക്കിനാണ് ക്രിസ്മസ് വിപണിയിൽ ആരാധകരേറെ. പ്ലം കേക്കിന് കിലോയ്ക്ക് 340 രൂപയാണ് വില. ക്രീം കേക്കിനും ഡിമാൻഡുണ്ട്. മാർബിൾ കേക്കിനും ആവശ്യക്കാർ എത്തുന്നുണ്ട്. കാരറ്റ്, പൈനാപ്പിൾ, എന്നിവ ചേർത്തുള്ള കൂടുതൽ ട്രെൻഡിംഗ്
കേക്കുകളും തയ്യാറാകുന്നുണ്ട്. നാട്ടിൻ പുറങ്ങളിലെ ബോർമ്മയിൽ തയ്യാറാക്കുന്ന കേക്കുകൾക്ക് ആവശ്യക്കാരേറെയാണ്.
സ്‌കൂൾ, കോളേജ് , വിവിധ സംഘടനകൾ, പള്ളികൾ എന്നിവിടങ്ങളിൽ നിന്ന് ഇത്തവണ കൂടുതൽ ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കഴിഞ്ഞ തവണ പൊതുആഘോഷങ്ങൾ
ഇല്ലായിരുന്നു. വിവിധ മേളകളും പ്രത്യേക സ്റ്റാളുകളും വരും ദിവസങ്ങളിൽ നഗരത്തിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |