ശബരിമല: പമ്പയിൽ നിന്ന് പരമ്പരാഗത പാതയായ നീലിമല,അപ്പാച്ചിമേട്, ശബരിപീഠം, മരക്കൂട്ടം വഴി തീർത്ഥാടകർ സന്നിധാനത്ത് എത്തിത്തുടങ്ങി. ഞായറാഴ്ച പുലർച്ചെ രണ്ടു മുതലാണ് പാതയിലൂടെ അയ്യപ്പഭക്തന്മാരെ കടത്തിവിടാൻ തുടങ്ങിയത്. കന്നിഅയ്യപ്പന്മാർക്ക് ശരംകുത്തിയും നീലിമലയും ചവിട്ടി സന്നിധാനത്തേക്ക് വരാൻ പാത തുറന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ദർശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശി അരുൺ പറഞ്ഞു. ആചാരപരമായ പാതയിലൂടെയെത്തി അയ്യപ്പദർശനം നടത്താനായതിന്റെ ആശ്വാസത്തിലാണ് തമിഴ്‌നാട് ഡിണ്ടിഗലിൽ നിന്നുള്ള മാരിമുത്തുവും. പാത തുറന്നതോടെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ശബരിമല എ.ഡി.എം അർജുൻ പാണ്ഡ്യന്റെയും പൊലീസ് സ്‌പെഷ്യൽ ഓഫീസർ ആർ.ആനന്ദിന്റെയും നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം പരിശോധന നടത്തുന്നുണ്ട്. പുലർച്ചെ രണ്ടു മുതൽ രാത്രി എട്ടു വരെയാണ് പമ്പ സന്നിധാനം പരമ്പരാഗത പാതയിലൂടെ തീർത്ഥാടകരെ കടത്തിവിടുന്നത്. തീർത്ഥാടകരുടെ ആവശ്യാനുസരണം നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. പമ്പയിൽ സ്‌നാനത്തിനുള്ള അനുമതി ശനിയാഴ്ച നൽകിയിരുന്നു. മല കയറുന്ന ഭക്തർക്കായി ഏഴ് എമർജൻസി മെഡിക്കൽ സെന്ററുകളും നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലായി രണ്ട് കാർഡിയോളജി സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ആവശ്യമായ പൊലീസ് സംഘത്തെയും പാതയിൽ നിയോഗിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ പാതയിൽ ലൈറ്റുകൾ സ്ഥാപിച്ചു. 44 കുടിവെള്ള കിയോസ്‌കുകളും ചുക്കുവെള്ള വിതരണ സംവിധാനവും ഏർപ്പെടുത്തി. 56 ടോയ്‌ലറ്റ് യൂണിറ്റുകളും അയ്യപ്പസേവാസംഘത്തിന്റെ 40 വോളണ്ടിയർമാർ അടങ്ങുന്ന സ്ട്രച്ചർ യൂണിറ്റുകളും പരമ്പരാഗത പാതയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |