പത്തനംതിട്ട : പുതിയ കെ.എസ്.ആർ.ടി.സി ടെർമിനലിലെ ശബരിമല ഹബിന്റെ പ്രവർത്തനം താളം തെറ്റുന്നു. വെയിലത്ത് പാർക്ക് ചെയ്യുന്ന ബസുകളിൽ മണിക്കൂറുകളോളം ഇരുന്നു മുഷിയുന്ന അയ്യപ്പൻമാർ പ്രതിഷേധിക്കുന്ന കാഴ്ച മിക്ക ദിവസവുമുണ്ട്. ഇന്നലെ രാവിലെ പത്തരയോടെ ശബരിമല ഹബിൽ പാർക്ക് ചെയ്ത അയ്യപ്പൻമാർക്കുള്ള സ്പെഷ്യൽ സർവീസ് പമ്പയ്ക്ക് പോയത് പന്ത്രണ്ടരയോടെയാണ്. അയ്യപ്പൻമാർ ബസിൽ നിന്നിറങ്ങി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി പ്രതിഷേധിച്ചതോടെയാണ് ബസ് വിട്ടത്. കുറഞ്ഞത് 42 യാത്രക്കാരുണ്ടെങ്കിൽ മാത്രമേ ബസ് വിടുകയുള്ളൂവെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. ഇൗ സമയം ബസിൽ നാൽപ്പതാേളം അയ്യപ്പൻമാർ ഉണ്ടായിരുന്നു. അയ്യപ്പൻമാരുമായി വാക്കേറ്റം രൂക്ഷമായതോടെ ഉദ്യോഗസ്ഥരെത്തി ബസ് വിടാൻ ജീവനക്കാർക്ക് നിർദേശം നൽകിയാണ് പ്രശ്നം അവസാനിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷവും തർക്കമുണ്ടായി. മൂന്നരയ്ക്ക് പാർക്ക് ചെയ്ത ബസ് പമ്പയ്ക്ക് വിട്ടത് വൈകിട്ട് ആറ് മണിയോടൊയാണ്. ഉച്ചസമയത്തെ കത്തുന്ന ചൂടിലാണ് കെ.എസ്.ആർ.ടി.സി ടെർമിനലിൽ പമ്പയ്ക്കുള്ള ബസ് പാർക്ക് ചെയ്യുന്നത്. ഇൗ സമയം എത്തുന്ന അയ്യപ്പൻമാർ ബസിൽ കയറിയാൽ മണിക്കൂറുകളോളം ഇരിക്കേണ്ടിവരും. വിയർത്ത് മുഷിയുന്നവർ പ്രതിഷേധവുമായി രംഗത്തുവരുമ്പോഴാണ് ബസ് വിടാൻ തയ്യാറാകുന്നത്. ബസ് വിടാൻ വൈകുന്നതു കാരണം വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത അയ്യപ്പൻമാർക്ക് നിശ്ചിത സമയത്തിനുള്ളിൽ ദർശനം നടത്താനാകാത്ത സ്ഥിതിയാണ്.
വിശ്രമകേന്ദ്രത്തിൽ സൗകര്യങ്ങൾ കുറവ്
ശബരിമല ഹബിൽ അയ്യപ്പൻമാർക്കുള്ള വിശ്രമകേന്ദ്രത്തിൽ അടിസ്ഥാ സൗകര്യങ്ങളുടെ കുറവുണ്ട്. കെ.എസ്.ആർ.ടി.സി ടെർമിനലിലെ ഒന്നാം നിലയിലാണ് വിശ്രമ കേന്ദ്രം. പൊടി നിറഞ്ഞ ഇവിടെ കിടക്കാൻ വിരികളുണ്ട്. പകൽച്ചൂടിൽ നിന്ന് ആശ്വാസം പകരാൻ ഫാനുകളില്ല. അയ്യപ്പൻമാരുടെ ഇരുമുടി കെട്ട് വയ്ക്കാൻ ചെറിയ ഒരു മേശ മാത്രമാണുള്ളത്.
അയ്യപ്പൻമാർക്ക് ആശയക്കുഴപ്പം
ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബസുകളിൽ എത്തുന്ന അയ്യപ്പൻമാർ നഗരസഭ ബസ് സ്റ്റാൻഡിലാണ് ഇറങ്ങുന്നത്. ഇവിടെ നിന്ന് പമ്പ ബസ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരുണ്ട്. പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നാണ് പമ്പ ബസ് പുറപ്പെടുന്നതെന്ന് പലർക്കും അറിയില്ല. ഏറെനേരം കാത്തിരുന്ന് സ്റ്റേഷൻ മാസ്റ്റർ ഒാഫീസിൽ അന്വേഷിക്കുമ്പോഴാണ് പുതിയ ടെർമിനലിൽ നിന്നാണ് പമ്പയ്ക്കുള്ള ബസ് എന്നറിയുന്നത്. നഗരസഭ ബസ് സ്റ്റാൻഡിൽ എത്തുന്ന അയ്യപ്പൻമാരെ പുതിയ സ്റ്റാൻഡിലേക്ക് എത്തിക്കാൻ നിർദേശം നൽകുന്നില്ലെന്ന് പരാതിയുണ്ട്.
ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ പ്രതിഷേധം
''കുറഞ്ഞത് നാൽപ്പത് യാത്രക്കാരില്ലാതെ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പമ്പയ്ക്ക് ബസ് വിടില്ല. മറ്റ് ഡിപ്പോകളിൽ നിന്ന് പമ്പയ്ക്കുള്ള ബസുകളും പുതിയ ടെർമിനലിൽ എത്തിയ ശേഷമാണ് കടന്നുപോകുന്നത്. അയ്യപ്പൻമാർക്ക് ഇൗ ബസുകളിലും യാത്ര ചെയ്യാം. വിശ്രമ കേന്ദ്രത്തിൽ പകൽ തീർത്ഥാടകർ ഉണ്ടാകാറില്ല. രാത്രി മറ്റ് സംസ്ഥാനങ്ങളിലെ അയ്യപ്പൻമാർ ഇവിടെ കിടന്നുറങ്ങുന്നുണ്ട്. അവർക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഡി.ടി.ഒ പത്തനംതിട്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |