SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.45 AM IST

ഭൂമിയുടെ തരംമാറ്റൽ : ഫയലിൽ ഉറങ്ങുന്നത് നിരവധി ജീവിതങ്ങൾ

file

തിരുവല്ല: ഭൂമിയുടെ തരം മാറ്റിയെടുക്കുന്നതിനുള്ള ആയിരക്കണക്കിന് അപേക്ഷകൾ ജില്ലയിലെ വിവിധ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നു. വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, താലൂക്ക് ഓഫീസ്, ആർ.ഡി.ഒ ഓഫീസ്‌ എന്നിവിടങ്ങളിലായാണ് ഫയലുകൾ തീർപ്പാകാതെ കിടക്കുന്നത്. 25 സെന്റ് വരെയുള്ള ഭൂമിക്ക് ഫെയർ വാല്യൂവിന്റെ 10 ശതമാനം സ്വഭാവ വ്യതിയാനം വരുത്താമെന്ന് ഇളവുനൽകി സർക്കാർ ഉത്തരവ് ഇറങ്ങിയതോടയെയാണ് അപേക്ഷകൾ പെരുകിയത്. വീട് വയ്ക്കാനും ഭൂമി വിൽക്കാനും അനന്തരാവകാശികൾക്ക് കൈമാറ്റം ചെയ്യാനുമുള്ള വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് പലരും അപേക്ഷ നൽകിയിട്ടുള്ളത്. പ്രാഥമിക നിരീക്ഷണസമിതിയിൽ തുടങ്ങുന്ന പൊല്ലാപ്പ് അനന്തമായി നീളുകയാണ്. ഉദ്ദേശശുദ്ധിയോടെ സർക്കാർ നൽകിയ ഉത്തരവ് സാധാരണക്കാർക്ക് ഗുണപ്പെടുന്നില്ല. സ്ത്രീകളും വൃദ്ധരും ഉൾപ്പെടെയുള്ളവർ അപേക്ഷ നൽകി മാസങ്ങളായി ഓഫീസുകൾ കയറിയിറങ്ങി നടക്കുകയാണ്. പരാതികൾ ഉയർന്നതോടെയാണ് കഴിഞ്ഞമാസം ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസീൽ ആലപ്പുഴ ജില്ലാ കളക്ടർ മിന്നൽ പരിശോധന നടത്തിയത്. 2250 ഫയലുകളാണ് ഇവിടെ നൂലാമാലകളിൽ കുടുങ്ങി തീർപ്പാകാതെ കെട്ടിക്കിടന്നത്. നിസാര കാര്യങ്ങൾക്ക് പോലും കുറിപ്പെഴുതി ഫയൽ മടക്കുന്ന രീതിയാണ് ഇവിടെ തുടർന്ന് വന്നതെന്ന് ജില്ലാ കളക്ടർ നടത്തിയ പരിശോധനയിൽ വ്യക്തമായി.

അപേക്ഷകരെ വട്ടം ചുറ്റിക്കുന്നതായി പരാതി
മകളുടെ വിവാഹ ആവശ്യത്തിന് ഭൂമി വിൽക്കാൻ ശ്രമം തുടങ്ങിയപ്പോഴാണ് കൈവശമുള്ള ഭൂമി നിലമാണെന്ന് മാത്യുവിന് മനസിലായത്. ഇത് പുരയിടമാക്കി മാറ്റാൻ കൈവശമുള്ള രേഖകൾ സഹിതം വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. അവിടെനിന്നു പറഞ്ഞപ്രകാരം 1000 രൂപയടച്ച് രേഖകൾ സഹിതം അപേക്ഷ നൽകി. വില്ലേജ് ഓഫീസിലേക്ക് റിപ്പോർട്ടിനായി അയച്ചു. വില്ലേജ് ഓഫീസർ സ്ഥലത്ത് സന്ദർശിച്ച് ചുറ്റുപാടെങ്ങും നെൽകൃഷി ഇല്ലെന്നും തെങ്ങും കമുകുമാണ് ഉള്ളതെന്നും റിപ്പോർട്ട് നൽകി. ആഴ്ചകൾ കഴിഞ്ഞു ഈസ്ഥലം ഡാറ്റാ ബാങ്കിൽ ഇല്ല എന്ന സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്ന് വാങ്ങി ഹാജരാക്കണമെന്നും അറിയിപ്പ് കിട്ടി. ഇതുപ്രകാരം വീണ്ടും വില്ലേജിൽ അപേക്ഷ നൽകി ഓഫീസിൽ പലതവണ കയറിയിറങ്ങിയശേഷം ഡാറ്റാ ബാങ്കിലില്ലെന്ന സർട്ടിഫിക്കറ്റ് ലഭിച്ചു. ഇത് ആർ.ഡി.ഒ ഓഫീസിൽ ഹാജരാക്കി. ഏതാനും മാസം കഴിഞ്ഞു കൃഷി ഓഫീസറുടെ റിപ്പോർട്ടിന് അയച്ചു. സമാനരീതിയിൽ കൃഷി ഓഫീസർ സ്ഥലത്തെത്തി റിപ്പോർട്ട് നൽകി. എന്നാൽ ഡാറ്റാ ബാങ്കിൽ ഇല്ലെന്ന റിപ്പോർട്ടിനായി വീണ്ടും അപേക്ഷയുമായി കൃഷി ഓഫീസിലേക്ക്. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയായില്ല. ഇങ്ങനെ സാധാരണക്കാരെ വട്ടംചുറ്റിക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതെന്ന പരാതി ശക്തമാണ്.

നിർദ്ദേശം

ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 25 സെന്റ് വരെയുള്ള വസ്തു സ്വഭാവ വ്യതിയാനം വരുത്താൻ തഹസിൽദാർ അനുവാദം കൊടുത്താൽ സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഒഴിവാക്കാനാകും.

അധികൃതരുടെ വിശദീകരണം

സർക്കാർ ഉത്തരവിലെ അവ്യക്തതകൾ കാരണം ചില അപേക്ഷകളിൽ തീരുമാനമെടുക്കാൻ പ്രയാസമാണെന്ന് അധികൃതർ പറയുന്നു. സങ്കീർണ്ണമായ കുഴപ്പങ്ങളുള്ള അപേക്ഷകളും തീർപ്പാക്കാൻ വൈകാറുണ്ട്. സമയം കണ്ടെത്തി സ്ഥലം സന്ദർശിച്ച് തീരുമാനം എടുക്കേണ്ടതിനാൽ ജീവനക്കാരുടെ കുറവും മറ്റും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. നിലവിൽ നികത്ത് പുരയിടം കൈവശമുള്ളവർക്ക് വീണ്ടും അനുവാദം നൽകാമോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.

ലൈഫ് പദ്ധതിയും പ്രതിസന്ധിയിൽ

ഭൂമിയുടെ തരംമാറ്റൽ പ്രശ്നത്തിൽ അകപ്പെട്ട് നിരവധി ലൈഫ് ഉപഭോക്താക്കളുടെ വീടുപണിയും നീളുകയാണ്. നെടുമ്പ്രം പഞ്ചായത്ത് എട്ടാം വാർഡിലെ മജുലാൽ അഞ്ച് വർഷമായി സർക്കാർ ഒാഫീസുകളിൽ കയറിയിറങ്ങിയിട്ടും നടപടിയായിട്ടില്ല. അതേസമയം മജുവിന്റെ അയൽവാസികളായ ഒരേസ്വഭാവമുള്ള ഭൂമിയിൽ താമസിക്കുന്നവർക്ക് വീട് വയ്ക്കാൻ അനുമതിയും ലഭിക്കുകയുണ്ടായി. ഒരേ വിഷയത്തിൽ രണ്ടുതരം നിലപാടുകളാണ് അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.