പത്തനംതിട്ട : കരാർ കാലാവധി തീരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ കോഴഞ്ചേരി പുതിയപാലം ഇരുകര മുട്ടിയില്ല. മൂന്ന് വർഷം മുമ്പ് ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ അമ്പത്തിരണ്ട് ശതമാനം പൂർത്തിയാക്കിയെന്നാണ് അധികൃതരുടെ അവകാശവാദം. സ്ഥലമേറ്റെടുക്കൽ നീണ്ടുപോകുന്നതാണ് പണികൾക്ക് തടസമാകുന്നത്. കൊവിഡും വെള്ളപ്പൊക്കവും തുടർച്ചയായ മഴയും പലതവണ വെല്ലുവിളി ഉയർത്തിയതും തിരിച്ചടിയായിരുന്നു. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഒാഫീസിന് സമീപമുള്ള ചില വസ്തു ഉടമകളാണ് ഭൂമി നൽകാനുള്ളത്. ഭൂമി വിലയിൽ അന്തിമ തീരുമാനം അറിഞ്ഞിട്ട് മാത്രമേ സ്ഥലം വിട്ടുനൽകു എന്ന നിലപാടിലാണിവർ.
പത്ത് സർവേ നമ്പറുകളിലെ സ്ഥലം ഇനിയും ഏറ്റെടുക്കാനുണ്ട്.
രണ്ട് സർവേ നമ്പറുകളിൽ ചന്തയും പോസ്റ്റ് ഓഫീസും വള്ളപ്പുരയുമാണുള്ളത്.
2018 ഡിസംബറിലാണ് പാലത്തിന്റെ പണി ആരംഭിക്കുന്നത്. ഈവർഷം 31ന് കരാർ കാലാവധി അവസാനിക്കും.
അപ്രോച്ച് റോഡ് അടക്കം 19.69 കോടി രൂപയാണ് ചെലവഴിക്കുന്നത്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. സ്ഥലമേറ്റെടുക്കൽ ഒഴിച്ച് 16.47 കോടി രൂപയാണ് പാലം പണിക്കായി ചെലവിടുന്നത്. 207.2 മീറ്റർ നീളത്തിലാണ് പാലം പണിയുന്നത്. നടപ്പാത ഉൾപ്പെടെ 12മീറ്റർ വീതി. ആർച്ച് പാലമാണ് നിർമ്മിയ്ക്കുന്നത്. സ്റ്റീൽ കേബിൾ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്താണ് പാലം നിർമ്മിക്കുക. പഴയ പാലത്തിന്റെ ഉയരത്തിൽ തന്നെയാണ് പുതിയ പാലവും.
കോഴഞ്ചേരി ഭാഗത്ത് തൊണ്ണൂറ് മീറ്ററും നെടുംപ്രയാർ ഭാഗത്ത് 344 മീറ്ററും നീളത്തിൽ അപ്രോച്ച് റോഡുകൾ ഉണ്ടാക്കും. ഈ അപ്രോച്ച് റോഡിന്റെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്.
മാർക്കറ്റ് റോഡിൽ നിന്ന് ആരംഭിക്കുന്ന റോഡ് നേരെ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള റോഡിലാണ് എത്തുക. നിലവിലുള്ള പാലം നിലനിറുത്തി വൺവേ നടപ്പാക്കാനാണ് പദ്ധതി.
ആർച്ച് പാലം
നിർമ്മാണ ചെലവ് :
19.69 കോടി രൂപ
നീളം : 207.2 മീറ്റർ
വീതി : 12 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |