ശബരിമല : മധുര സുബ്രഹ്മണ്യപുരം സ്വദേശി മുത്തുകുമാറിന് സന്നിധാനത്തെ ശുചീകരണ ജോലി അയ്യപ്പനെ സേവിക്കാനുള്ള നിയോഗമാണ്. സന്നിധാനത്തെ വലിയ നടപന്തലിന് സമീപത്തെ പ്രണവം ടൂറിസ്റ്റ് ഹോമിലും പരിസരങ്ങളിലുമായി ദേവസ്വം ബോർഡിന്റെ താത്കാലിക തൊഴിലാളിയായ ഇൗ മുപ്പത്തിരണ്ടുകാരനെ ക്ളീനിംഗ് ജോലികളുമായി കാണാം. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക് , തമിഴ് ഭാഷകളും മുത്തുകുമാറിന് വശമാണ്. സന്നിധാനത്തെത്തുന്ന തീർത്ഥാടകരോടും ഡ്യുട്ടിയിലുള്ള ഉദ്യോഗസ്ഥരോടും വിവിധ ഭാഷകളിൽ മുത്തുകുമാർ സംസാരിക്കും. ബിരുദാനന്തര ബിരുദധാരിയായ ഇൗ യുവാവ് ശബരിമലയിലെ ജോലി അയ്യപ്പസ്വാമിക്കുള്ള സേവനമായിട്ടാണ് കാണുന്നത്. മുമ്പ് പലതവണ മലകയറിയിട്ടുണ്ടെങ്കിലും ജോലിക്കായി ആദ്യമായാണ് എത്തുന്നത്. ശബരിമലയെ വൃത്തിയായി സൂക്ഷിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയിലും പങ്കാളിയായി. അച്ഛൻ അളകനും അമ്മ കറുപ്പായിക്കും സഹോദരങ്ങളായ മണികണ്ഠനും ശക്തിമാരിക്കും ഒപ്പമാണ് നാട്ടിൽ താമസം. ദിവസവും ജോലികഴിഞ്ഞു അയ്യപ്പസ്വാമിയെ കണ്ടുതൊഴാനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വരും വർഷങ്ങളിലും ശബരിമലയിൽ എത്തുമെന്നും ശരണവഴികൾ മാലിന്യമുക്തമായി സൂക്ഷിക്കേണ്ടത് ഓരോ ഭക്തന്റെയും കടമയാണെന്നും മുത്തുകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |