പത്തനംതിട്ട: തകർന്ന് താറുമാറായ കടമ്മനിട്ട റോഡിലെ കുഴികൾ അടക്കുന്ന പണികൾ ആരംഭിച്ചു. നാല് കിലോമീറ്റർ ദൂരമുള്ള റോഡിൽ വർഷങ്ങളായി ടാറിംഗ് നടക്കാത്തതിനാൽ വലിയ കുഴികളാണ് രൂപപ്പെട്ടിരുന്നത്. കുഴികളിൽ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായപ്പോൾ രാഷ്ട്രീയ പാർട്ടികളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. റോഡ് ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന് ഉത്തരവായി നിർമ്മാണ ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായി. നിർമ്മാണച്ചുമതല കെ.എസ്.ടി.പിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ശബരിമലയിലേക്കുള്ള തങ്കഅങ്കി ഘോഷയാത്ര കടന്നുപോകേണ്ടതിനാൽ അടിയന്തരമായി കുഴികളടക്കുവാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാംഗം കെ.ജാസിം കുട്ടി കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൂന്നുവർഷം മുമ്പ് ചെയ്ത ടാറിംഗ് ഇളകി കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |