അടൂർ : സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് അടൂരിൽ തുടക്കമാകും. വിവിധ മേഖലകളിൽ നിന്ന് സമ്മേളനനഗരിയിലേക്ക് എത്തിയ കപ്പി, കയർ, കൊടിമരം, ദീപശിഖ, പതാക ജാഥകൾ ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൊതുമരാമത്ത് വകുപ്പ് ഒാഫീസിന് മുന്നിൽ സംഗമിച്ചു. അവിടെ നിന്ന് വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും നൂറുകണക്കിന് ചെങ്കൊടിയേന്തിയ പ്രവർത്തകരുടെയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചു. അങ്ങാടിക്കലിൽ എം.രാജേഷിന്റെ സ്മൃതിമണ്ഡപത്തിൽ കെ.കെ.ശ്രീധരനിൽ നിന്ന് പതാക എ.എം.സലീം ഏറ്റുവാങ്ങി. സമ്മേളനനഗരിയിൽ എ.പത്മകുമാർ പതാക സ്വീകരിച്ചു. പന്തളം രക്തസാക്ഷി മണ്ഡപത്തിൽ ടി.ഡി.ബൈജുവിൽ നിന്ന് ആർ.ബിജു കൊടിമരം ഏറ്റുവാങ്ങി. സമ്മേളനനഗരിയിൽ അഡ്വ. ഒാമല്ലൂർ ശങ്കരന് കൈമാറി. പത്തനംതിട്ടയിൽ സി.വി.ജോസിന്റെ രക്തസാക്ഷി മണ്ഡപത്തിൽ എൻ.സജികുമാറിൽ നിന്ന് പി.ആർ.പ്രദീപ് ദീപശിഖ ഏറ്റുവാങ്ങി. സമ്മേളന നഗരിയിൽ പി. ബി.ഹർഷകുമാറിന് കൈമാറി. മലയാലപ്പുഴ വള്ളിയാനി അനിരുദ്ധന്റെ രക്തസാക്ഷി മണ്ഡപത്തിൽ പി.ജെ.അജയകുമാറിൽ നിന്ന് ശ്യാംലാൽ ഏറ്റുവാങ്ങിയ കപ്പിയും കയറും സമ്മേളന നഗരിയിൽ ടി.കെ.ജി.നായർക്ക് കൈമാറി. തിരുവല്ല പെരിങ്ങരയിലെ സന്ദീപിന്റെ രക്തസാക്ഷിമണ്ഡപത്തിൽ ആർ.സനൽകുമാർ, അഡ്വ.ഫ്രാൻസിസ് വി.ആന്റണിക്ക് കൈമാറിയ ഛായാച്ചിത്രം സമ്മേളന നഗരിയിൽ രാജു ഏബ്രഹാം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും സെക്രട്ടറിയേറ്റംഗങ്ങളും ജാഥകളെ അനുഗമിച്ചു. ജാഥ കടന്നുപോയ വീഥികൾക്ക് ഇരുവശവുമായി വിവിധ സംഘടനങ്ങളും അഭിവാദ്യം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |