കോന്നി : ആങ്ങമൂഴിയിലെ ജനവാസമേഖലയിൽ നിന്ന് പിടിക്കൂടി കോന്നിയിലെത്തിച്ച പുലിക്കുട്ടി ചികിത്സയിലിരിക്കെ ചത്തു. ബുധനാഴ്ച്ച പുലിക്കുട്ടിയെ കൊല്ലത്തെ ജില്ലാവെറ്റിനറി ആശുപത്രിയിലെത്തിച്ചു ശസ്ത്രക്രിയയ്ക്കു വിധേയമാക്കി, ശരീരത്തിൽ തറച്ച മുള്ളൻപന്നിയുടെ മുള്ള് നീക്കംചെയ്തിരുന്നു. തുടർന്ന് കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തിച്ചു തുടർചികിത്സ നൽകി വരുമ്പോൾ ഇന്നലെ പുലർച്ചെ 4 നാണു പുലികുട്ടി ചത്തത്. റാന്നി വനംഡിവിഷനിലെ ഗ്രൂഡിക്കൽ വനംസ്റ്റേഷന്റെ പരിധിയിലെ വനമേഖലയോട് ചേർന്ന ആങ്ങമൂഴി മരുക്കിനി തിരുവല്ലലുങ്കൽ സുരേഷിന്റെ വീടിനോടു ചേർന്ന ആട്ടിൻകൂടിനു സമീപത്തുനിന്നുമാണ് എട്ടു മാസം പ്രായമുള്ള പുലിക്കുട്ടിയെ വനപാലകർ പിടികൂടിയത്. തുടർന്ന് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു വെറ്റിനറി സർജൻ ഡോ. ശ്യാംചന്ദിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. പുലിക്കുട്ടിയുടെ ശരീരത്തിൽ 15 സെന്റിമീറ്റർ ആഴത്തിലുള്ള മുള്ളൻ പന്നിയുടെ മുള്ള് തറച്ചിരുന്നതായും ആമാശയത്തിൽ തുണിയുടെ അംശം കണ്ടെത്തിയതായും അധികൃതർ പറഞ്ഞു. കോന്നി ഡി.എഫ്. ഒ കെ.എൻ. ശ്യാം മോഹൻലാൽ, റാന്നി ഡി.എഫ്.ഒ. ജയകുമാർ ശർമ്മ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെറ്റിനറി സർജൻമാരായ ഡോ.സിജി ബിജി , ഡോ.ശ്യാം ചന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാക്കിയത്. 7 കിലോഗ്രാം തൂക്കമുള്ള ആൺപുലിക്കുട്ടിയായിരുന്നു. പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം നടുവത്തുമൂഴി റേഞ്ചിലെ വനമേഖലയിൽ മറവുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |