SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.49 AM IST

ബഹിരാകാശപേടകത്തിന്റെ പുറംചട്ടയുമായി എത്തിയ വാഹനം കാണാൻ ജനത്തിരക്ക്, ട്രെയിലറിൽ എത്തി ആകാശവിസ്മയം

isro
ബഹിരാകാശവാഹനത്തിന്റെ പുറംചട്ടയുമായുള്ള കൂറ്റൻ ട്രെയിലർ എം. സി റോഡിൽ വടക്കടത്തുകാവ് ഭാഗത്ത് നിർത്തിയിട്ടിരിക്കുന്നു.

അടൂർ : ബഹിരാകാശവാഹനത്തിന്റെ പുറംചട്ടയുമായി കൂറ്റൻ ട്രെയിലർ കടന്നുവന്നത് റോഡിന്റെ ഇരുവശത്തും കാത്തുനിന്ന ജനത്തിന് വിസ്മയക്കാഴ്ചയായി. മൊബൈൽഫോണിൽ ചിത്രീകരിച്ചും സെൽഫിയെടുത്തും പലരും അതിശയംപങ്കിട്ടു. തിരുച്ചിറപ്പള്ളിയിൽ നിന്ന് നവംബർ 14 നാണ് ട്രെയിലർ തുമ്പ ഐ.എസ്.ആർ.ഒയിലേക്ക് പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ 5 മണിയോടെ എം.സി റോഡിൽ അടൂരിനും വടക്കടത്തുകാവിനും മദ്ധ്യേ എം.എം.ഡി ഐ.ടി.സി ജംഗ്ഷന് സമീപമെത്തി. വഴിയോരത്ത് വീതിയേറിയ ഭാഗത്തായി പകൽമുഴുവൻ വാഹനം പാർക്ക് ചെയ്തു. ബഹിരാകാശപേടകങ്ങളിൽ ഉപയോഗിക്കുന്ന ക്രൂ മോഡിക്യൂളിന്റെ ഇരുമ്പ് പുറംചട്ടയുമായി 14 ടയറുകളുള്ള ട്രെയിലറാണ് എത്തിയത്. നാഷണൽ ഹൈവേയിലൂടെ സഞ്ചരിച്ച വാഹനത്തിന് നീണ്ടകര പാലത്തിലൂടെ കടന്നുപോകാൻ കഴിയാത്തതിനാൽ ശാസ്താംകോട്ട, ഭരണിക്കാവ് വഴി അടൂരിലെത്തുകയായിരുന്നു. ഇവിടെ നിന്ന് എം.സി റോഡിലൂടെ തുടർയാത്ര നടത്താനാണ് തീരുമാനം. ഹൈദ്രാബാദ് ആസ്ഥാനമായുള്ള നിസിൻ എ.ബി.സി ലോജസ്റ്റിക് കമ്പനിയാണ് യന്ത്രഭാഗങ്ങൾ തുമ്പയിൽ എത്തിക്കുന്നത്. ഉയർന്ന ബെഡുള്ള ട്രെയ്ലർ ഉപയോഗിച്ചതുകാരണം റോഡിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്കും ടോൾഗേറ്റുകളിൽ തടസവുമുണ്ടായി. ആലപ്പുഴ ടോൾഗേറ്റിൽ മണിക്കൂറുകളോളം വാഹനം നിറുത്തിയിടേണ്ടിവന്നു. ഏതാനും മാസംമുൻപ് കൊല്ലംതുറുമുഖത്ത് എത്തിച്ച ഐ.എസ്.ആർ. ഒയിലേക്കുള്ള കാർഗോ റോഡുമാർഗം തുമ്പയിലെത്തിച്ച രാജി എസ്.പിള്ളയുടെ സഹായം തുടർന്ന് കമ്പിനിതേടുകയായിരുന്നു. ബഹിരാകാശവാഹനത്തിന്റെ ഭാഗം ലോ ബെഡ് ട്രെയിലറിലേക്ക് മാറ്റി ആലപ്പുഴയിൽ നിന്ന് യാത്ര പുനരാരംഭിച്ചു. വാഹനം കടന്നുപോകുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതിനാൽ വഴിയോരങ്ങളിൽ നൂറുകണക്കിന് ആളുകളാണ് കാണാൻ കാത്തുനിന്നത്.

സുരക്ഷയൊരുക്കി പൊലീസ്,

വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ

എട്ട് ടയറുകൾ പിന്നിലായുള്ള ട്രെയിലറിന്റെ വീതികാരണം ഗതാഗതകുരുക്ക് ഒഴിവാക്കാൻ പകൽ സമയത്തെ യാത്ര ഒഴിവാക്കിയിരിക്കുകയാണ്. രാത്രി പത്ത് മുതൽ പുലർച്ചെ 5 വരെയാണ് യാത്ര. പരമാവധി 25 കിലോമീറ്റർ മാത്രമേ ഇൗ സമയംകൊണ്ട് താണ്ടാനാവൂ. വാഹനം കടന്നുപോകാൻ വൈദ്യുതി ലൈനുകൾ ഒാഫ് ചെയ്തും വഴിയൊരുക്കിയും വൈദ്യുതി വകുപ്പ് ജീവനക്കാരും പൊലീസും ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥരും കൂടെയുണ്ട്. അടൂരിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട വാഹനം തുമ്പയിലെത്താൻ ഇനിയും നാലുദിവസംവേണ്ടിവരും.

ട്രെയിലറിന്റെ വീതി : 6.8 മീറ്റർ

യന്ത്രഭാഗത്തിന്റെ ഉയരം : 5.6 മീറ്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.