പത്തനംതിട്ട : മകരവിളക്കിന് ശബരീശവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് ആരംഭിക്കാൻ ഇനി ഒൻപത് ദിവസം മാത്രം ബാക്കിനിൽക്കെ, തിരുവാഭരണപാതകൾ വൃത്തിയാക്കാനുള്ള നടപടികൾക്ക് വേഗംപോരെന്ന് ആക്ഷേപം. തിരുവാഭരണപാതയിൽ സ്ഥിരമായ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ ഘോഷയാത്രയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അലംഭാവം ഉണ്ടെന്ന് ഭക്തർ ആരോപിക്കുന്നു.
ഉള്ളന്നൂരിനും കിടങ്ങന്നൂരിനുമിടയിൽ പാതയിൽ മെറ്റലുകൾ ഇളകി കിടക്കുകയാണ്. നഗ്നപാദരായി കടന്നുപോകുന്ന യാത്രാസംഘത്തിന് ഇൗ വഴി ദുർഘടമാകും.
രാത്രിസമയത്തു കടന്നുപോകുന്ന സ്ഥലങ്ങളിലെ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ അസ്‌ക്ക ലൈറ്റുകൾ തെളിക്കുന്നതിനും നടപടിയായില്ല. രാത്രി വിശ്രമകേന്ദ്രങ്ങളായ അയിരൂർ പുതിയകാവിലും ളാഹയിലും അടിസ്ഥാനസൗകര്യമില്ല. വിശ്രമകേന്ദ്രം ഒരുക്കേണ്ട സമയമായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് പരാതിയുണ്ട്. ആയിക്കകുന്നിൽ മണ്ണിടിഞ്ഞ് മരങ്ങൾ യാത്രക്കാരുടെ മുകളിൽ പതിക്കാനുള്ള സാദ്ധ്യത ഏറെയാണ്. അപകടസാദ്ധ്യതയുള്ള മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. തിരുവാഭരണ യാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള വെള്ളവും ഭക്ഷണവും കൊവിഡിന്റെ പേരിൽ തടയരുതെന്ന് തിരുവാഭരണ പാത സംരക്ഷണസമിതി ആവശ്യപ്പെട്ടു.
'' തിരുവാഭരണപാതയെ അനുഗമിക്കുന്നവർക്കും രാജപ്രതിനിധികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. റോഡുകൾ നന്നാക്കുകയും ലൈറ്റുകൾ തെളിയിക്കുകയും വേണം.
പ്രസാദ് കുഴികാല, തിരുവാഭരണ പാത സംരക്ഷണസമിതി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |