പത്തനംതിട്ട : ജില്ലയിൽ 15 മുതൽ 18 വയസുവരെയുള്ളവരുടെ കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. വിവിധ സർക്കാർ ആശുപത്രികളിലായി 1920 കുട്ടികൾക്കാണ് ഇന്നലെ വാക്‌സിൻ നൽകിയത്. ജില്ലയിൽ ആകെ 48854 കുട്ടികൾക്കാണ് വാക്‌സിൻ നൽകേണ്ടത്. വരുംദിവസങ്ങളിൽ വാക്‌സിനേഷനു വേണ്ടി 17,000 ഡോസ് കൊവാക്‌സിൻ ജില്ലയിൽ എത്തിച്ചിട്ടുണ്ട്. ജില്ലയിൽ 50000 ഡോസ് വാക്സിനാണ് ആവശ്യപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ ബാക്കി വാക്സിൻ എത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.
ജനറൽ, ജില്ല, താലൂക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെല്ലാം വാക്‌സിൻ ലഭിക്കും. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല, മല്ലപ്പള്ളി, കോന്നി, റാന്നി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിൻ ലഭിക്കും. വാക്സിന് ശേഷം അരമണിക്കൂർ കുട്ടികളെ നിരീക്ഷിക്കും. കൊവിഡ് വന്നവർ മൂന്ന് മാസത്തിന് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതി.
രജിസ്റ്റർ ചെയ്യാം
കൊവിഡ് വാക്‌സിൻ ലഭിക്കുന്നതിനായി www.cowin.gov.in എന്ന സൈറ്റ് സന്ദർശിച്ച് വ്യക്തിഗത വിവരങ്ങൾ നൽകി സ്വയം രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തിയും രജിസ്റ്റർ ചെയ്യാം. ഇതിനായി ആധാറോ, സ്‌കൂൾ ഐഡിയോ കൈയിൽ കരുതണം. കുട്ടികളുടെ കൂടെ രക്ഷിതാക്കൾ നിർബന്ധമായും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തണം.
വാക്സിൻ ഒരു കേന്ദ്രത്തിൽ
ജില്ലയിലെ ഭൂരിഭാഗം കേന്ദ്രങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കും വാക്സിൻ ഒരേ കേന്ദ്രത്തിലാണ് നൽകിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇടുങ്ങിയ മുറിയിലാണ് എല്ലാ വിഭാഗക്കാർക്കും വാക്സിൻ നൽകിയത്. രാവിലെ വിദ്യാർത്ഥികളും ഉച്ചയ്ക്ക് 2 ന് ശേഷം മുതിർന്നവരും വാക്സിനെടുക്കാനെത്തി. പിങ്ക് കളറിലുള്ള ബോർഡ് വച്ച് കുട്ടികൾക്കുള്ള വാക്സിൻ കേന്ദ്രം വേർതിരിക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും സ്ഥലമില്ലാത്തതിനാൽ ഒരേ കേന്ദ്രത്തിൽ വാക്സിനെടുക്കുകയായിരുന്നു. വാക്സിൻ കേന്ദ്രത്തിന് മുമ്പിൽ പിങ്ക് കളറിലെഴുതിയ ബാനറും കെട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |