പത്തനംതിട്ട : കിണറ്റിലകപ്പെട്ട വലിയ കാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തിൽ വെടിവച്ച് കൊന്നു. വാര്യാപുരം വളവിൽ ടി.കെ റോഡിന് സമീപമുള്ള കിണറ്റിലാണ് 150 കിലോയിലധികം തൂക്കം വരുന്ന ആൺ വർഗത്തിൽപ്പെട്ട കാട്ടുപന്നി വീണത്. ഇന്നലെ രാവിലെ 11ന് ആണ് സംഭവം. വാര്യാപുരം നെല്ലിക്കുന്നത്ത് ഏബ്രാഹാമിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പന്നിയെ കണ്ടെത്തിയത്. പുരയിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ജോലിക്കാരനാണ് ആദ്യം പന്നിയുടെ കരച്ചിൽ കേൾക്കുന്നത്. ഇയാൾ ഏബ്രഹാമിനേയും അദ്ദേഹത്തിന്റെ ബന്ധുവായ സാം ജോയിക്കുട്ടിയേയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വനംവകുപ്പിൽ വിവരം അറിയിച്ചു.
റാന്നി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഷൂട്ടർമാരായ ഷാരോൺ പനവേലി, എബിൻ കൈതവന എന്നിവരടങ്ങിയ സംഘമെത്തിയാണ് കാട്ടുപന്നിയെ പുറത്തെത്തിച്ചത്. വെടിവച്ച് കൊന്നതിന് ശേഷം വല ഉപയോഗിച്ച് കരക്കെത്തിക്കുകയായിരുന്നു. ഇലന്തൂർ, കൊല്ലംപടി, വാര്യാപുരം ഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും ആക്രമിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ഇരുചക്രവാഹന യാത്രക്കാർക്കും ഇവ വലിയ ഭീഷണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |