SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.21 PM IST

ഒളിമ്പ്യന്റെ ഒാർമ്മയ്ക്ക് 42 വയസ്, പാപ്പൻ സ്മാരകം ഉയരുമോ ?

paappan

പത്തനംതിട്ട : ഫുട്ബാൾ ആരാധകരെ ആവേശം കൊള്ളിച്ചിരുന്ന ഒളിമ്പ്യൻ തിരുവല്ല പാപ്പൻ ജീവിതത്തിലെ അവസാന വിസിൽ കേട്ട് മടങ്ങിയിട്ട് നാൽപ്പത്തിരണ്ട് വർഷം തികയുമ്പോൾ, അദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കുമെന്ന വാഗ്ദാനത്തിന് ഒന്നര പതിറ്റാണ്ടോളം പഴക്കം. ഏഷ്യാഡ് മത്സരങ്ങളിലും 1948 ലണ്ടൻ ഒളിമ്പിക്സിലും ഇന്ത്യൻ പ്രതിരോധനിരയിലെ കരുത്തനായിരുന്ന പാപ്പൻ എന്ന തോമസ് മത്തായി വർഗീസ് വിടപറഞ്ഞത് 1979 ജനുവരി 10നായിരുന്നു. അദ്ദേഹത്തിനായി സ്മാരകം നിർമ്മിക്കുമെന്ന് തിരുവല്ല നഗരസഭ പല തവണയായി നടത്തിയ പ്രഖ്യാപനങ്ങൾക്ക് ഇതുവരെ കിക്കോഫ് ആയിട്ടില്ല. തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിന് സമീപം പാപ്പന്റെ പ്രതിമ നിർമ്മിക്കാൻ നഗരസഭ 2008ൽ സ്ഥലം അനുവദിച്ചിരുന്നു.

തിരുവല്ല മാർക്കറ്റിന് സമീപം തേൻമഠത്തിൽ വീട്ടിലായിരുന്നു പാപ്പന്റെ ജനനം. കുട്ടിക്കാലം മുതൽ ഫുട്ബാൾ കമ്പക്കാരനായിരുന്ന പാപ്പൻ എം.ജി.എം സ്കൂൾ മൈതാനത്താണ് പന്ത് തട്ടിക്കളിച്ചു തുടങ്ങിയത്. പതിനാറാം വയസിൽ ടൗൺ ഫുട്ബാൾ ക്ളബിന്റെ മിന്നുന്ന താരമായി. അന്നത്തെ തിരുവിതാംകൂർ എെ.ജി ഖാൻ ബഹാദൂർ അബ്ദുൾ കരീം സാഹിബ് പാപ്പനെ കേരള പൊലീസ് ടീമിലെത്തിച്ചു. പ്രതിരോധത്തിന്റെ വലതുവിംഗിൽ കളിച്ച് മിന്നൽ വേഗത്തിൽ പന്തുമായി മുന്നേറിയ പാപ്പൻ ഇന്ത്യയിലെ മികച്ച ഫുട്ബാളറായി. സന്തോഷ് ട്രോഫി ടൂർണമെന്റിൽ ടാറ്റാസിനും ബോംബെയ്ക്കും വേണ്ടി അദ്ദേഹം പതിമൂന്ന് വർഷം കളിച്ചു. ക്യാപ്റ്റനുമായിരുന്നു.

1951ലെ ഏഷ്യാഡ് ഒളിമ്പിക്സ് ഫൈനലിൽ ഇറാനെ തകർത്ത് ഇന്ത്യൻ ടീമിന് സ്വർണം നേടിക്കാെടുത്തവരിൽ പ്രധാനിയായിരുന്നു പാപ്പൻ. ആവേശകരമായ കളിക്കിടെ ഇറാൻ താരവുമായി കൂട്ടിയിടിച്ച് മൂക്കിന് പരിക്കേറ്റ് രക്തം വാർന്നെങ്കിലും പാപ്പൻ തൂവാല കൊണ്ട് മൂക്ക് പൊത്തി കളിച്ചത് വിസ്മയകരമായ വാർത്തയായിരുന്നു. 1977ൽ ഫുട്ബാളിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ടീമിന്റെ കോച്ചായി പ്രവർത്തിച്ചുവരവെയാണ് മരണമടഞ്ഞത്.

പാപ്പന് തിരുവല്ലയിലോ പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തിലോ സ്മാരകം നിർമ്മിക്കണമെന്നാണ് ബന്ധുക്കളുടെയും ഫുട്ബോൾ പ്രേമികളുടെയും ആവശ്യം. സ്മാരകം നിർമ്മിച്ചുകാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ പ്രിയപത്നി സാറാമ്മ നാല് വർഷം മുൻപ് മരിച്ചത്. ലില്ലിയൺ, പരേതനായ മാത്യു, ശാന്തി, ഉഷ, സൂസൺ എന്നിവരാണ് പാപ്പന്റെ മക്കൾ.

'' ഇന്ത്യൻ ഫുട്ബോൾ ടീമിനെ ഏഷ്യാഡ് ചാമ്പ്യൻമാരാക്കിയതും ഒളിമ്പിക്സിൽ പ്രതിനിധീകരിച്ചതും പാപ്പന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹത്തിന് സ്മാരകം നിർമ്മിക്കുമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പാക്കണം.

അലക്സ് ജേക്കബ്, പാപ്പന്റെ മരുമകൻ

'' സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്ബാൾ അസോസിയേഷൻ നൽകിയ നിവേദനം പരിഗണനയിലുണ്ട്.

ബിന്ദു ജയകുമാർ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.