അടൂർ : പാർലമെന്ററി രംഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന ജനപ്രതിനിധിയാണ് ചിറ്റയം ഗോപകുമാറെന്ന് സ്പീക്കർ എം.ബി.രാജേഷ് അഭിപ്രായപ്പെട്ടു. പ്രൊഫ.അലക്സ് കുരമ്പിൽ കോർ എപ്പിസ് കോപ്പായുടെ സ്മരണാർത്ഥം സെന്റ് സിറിൾസ് കോളജ് ക്യാപ്പിറ്റൽ അലുമ്നി ചാപ്ടർ ഏർപ്പെടുത്തിയ മികച്ച നിയമസഭാസാമാജിക പുരസ്കാരം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്ററി രംഗത്ത് കാലത്തിന്റേതായ പൊളിച്ചെഴുത്ത് അനിവാര്യമായ കാലഘട്ടത്തിലാണ് ആധുനിക സമൂഹം കടന്നു പോകുന്നത്. സ്വന്തം മണ്ഡലത്തിലെ ജനങ്ങൾ നൽകുന്ന സ്നേഹവായ്പാണ് ഒരു ജനപ്രതിനിധിയെ മുന്നോട്ടുനയിക്കുന്നത്. ഇക്കാര്യത്തിൽ ചിറ്റയത്തിന് നൂറിൽ നൂറ് മാർക്കും ലഭിക്കും. വളരെ പരിമിതമായ സാമൂഹ്യ ചുറ്റുപാടുകളിൽ നിന്ന് പൊതു പ്രവർത്തനത്തിലേക്ക് കടന്നുവന്ന ചിറ്റയം ഇടപെട്ട മേഖലകളിൽ ആകമാനം ജനഹൃദയങ്ങളിൽ കൈയ്യൊപ്പു പതിപ്പിച്ചു. രാഷ്ട്രീയ പ്രവർത്തനത്തെ സ്വജീവിതമായി ഇണക്കികൊണ്ട് പൊതുപ്രവർത്തനം നടത്തുന്ന ചിറ്റയം നിയമസഭാസാമാജികർക്കെല്ലാം മാതൃക ആണെന്നും സ്പീക്കർ പറഞ്ഞു. മുൻ പ്രിൻസിപ്പൽ ഡോ.വർഗീസ് പേരയിൽ അദ്ധ്യക്ഷതവഹിച്ചു. അടൂർ മുനിസിപ്പൽ ചെയർമാൻ ഡി.സജി, പ്രിൻസിപ്പൽ പ്രാെഫ. അനിതാതോമസ് , ചരിത്രവിഭാഗം മേധാവി പ്രാെഫ. മിനി മാത്യു , ഫാ.സജി മേക്കാട്, ഫാ.സോളു കോശി രാജു ,സാം കുരാക്കാർ, ബിന്നി സാഹിതി, ജോമോൻ ജോയ്സ് ,സൂസൻ വർഗീസ് ,ഡോ.ഗിഫ്റ്റി എൽസാ വർഗീസ് ,സുജ സാഹിബ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |