പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ഒമിക്രോൺ ക്ലസ്റ്റർ പത്തനംതിട്ടയിൽ രൂപപ്പെട്ടു. നഗരത്തിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിലെ 14 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാളുടെ പരിശോധനാഫലം വന്നപ്പോഴാണ് ഒമിക്രോൺ വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ ഒമിക്രോൺ പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും.
വിദേശത്ത് നിന്ന് എത്തിയ ബന്ധുവിന്റെ സമ്പർക്കത്തിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഒമിക്രോൺ ബാധിച്ചത്. കഴിഞ്ഞ മൂന്നിനാണ് ഇവിടെ ആദ്യ വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വിദ്യാർത്ഥിയുടെ സമ്പർക്കപട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി.
രോഗബാധിതരായ വിദ്യാർത്ഥികൾ സ്വകാര്യആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ജില്ലയിൽ ഇതുവരെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 33 ആയി. എട്ടിലധികം പേർ രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്. ബാക്കിയുള്ളവരെ പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. ആർക്കും ഐ.സി.യു, വെന്റിലേറ്റർ സഹായം ആവശ്യമായി വന്നിട്ടില്ല. ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നടക്കം ഇതുവരെ ആയിരത്തിലധികം പേരാണ് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധനാഫലവും വരാനുണ്ട്. ശേഷം ഒമിക്രോൺ വർദ്ധിക്കുമോയെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ജില്ലയിൽ കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |