പുസ്തക ശേഖരമൊരുക്കി ഡോ.നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ
പത്തനംതിട്ട : ജനറൽ ആശുപത്രി ഒ.പിയിൽ എത്തുന്നവർക്കും രോഗികളോടൊപ്പമെത്തുന്ന കൂട്ടിരുപ്പുകാർക്കും ഇനി പുസ്തകങ്ങൾ വായിച്ച് കാത്തിരിക്കാം. ഒ.പിയുടെ മുമ്പിൽ പുസ്തകങ്ങളടങ്ങിയ ഷെൽഫ് സ്ഥാപിച്ചിരിക്കുകയാണ് ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ. കവി ഡോ. നെല്ലിക്കൽ മുരളീധരന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ചേർന്നാണ് ജനറൽ ആശുപത്രിയിൽ ലൈബ്രറി സ്ഥാപിച്ചത്. കൂടുതൽ അലമാരകളും പുസ്തകങ്ങളും എത്തിക്കാനുള്ള ശ്രമത്തിലാണ് ഫൗണ്ടേഷൻ. ഡിസംബർ 2ന് ഡോ. നെല്ലിക്കൽ മുരളീധരന്റെ ജന്മദിനത്തിലാണ് ഫൗണ്ടേഷൻ പുസ്തകങ്ങളും ഷെൽഫും കൈമാറിയത്.
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വായിക്കാൻ കഴിയുന്ന ബുക്കുകളാണ് ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങൾ ചിലയാളുകൾ എടുത്തുകൊണ്ട് പോകുന്നതിനാൽ നിലവിൽ പൂട്ടിയിട്ടിരിക്കുകയാണ്. പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് ജീവനക്കാർതന്നെ എടുത്തുനൽകും. വായിച്ചശേഷം തിരികെവയ്ക്കണം. ജീവചരിത്രങ്ങൾ, തമാശക്കഥകൾ, ഫിക്ഷൻ, നോൺഫിക്ഷൻ, കുട്ടിപ്പുസ്തകങ്ങൾ, കവിതകൾ, കഥകൾ, നോവൽ എന്നിവ ഇതിലുണ്ട്.
കൊവിഡ് സാഹചര്യത്തിൽ ഇപ്പോൾ പുസ്തകങ്ങളെടുക്കുന്നതിന് താത്കാലിക നിയന്ത്രണമുണ്ട്.
ആശുപത്രി ഓഫീസിൽ അലമാരയുടെ താക്കോലുണ്ട്. ആവശ്യമുള്ളവർ ഓഫീസിലെത്തി പറഞ്ഞാൽ പുസ്തകങ്ങൾ എടുത്തുനൽകും.
"ആദ്യ ഘട്ടത്തിൽ 5000 രൂപയുടെ പുസ്തകങ്ങളാണ് വാങ്ങിയത്. കുറച്ചുകൂടി വിപുലമാക്കാൻ ലക്ഷ്യമുണ്ട്. കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കാൻ മുനിസിപ്പാലിറ്റിയുടെ സഹായവും ലഭിക്കും.
സ്മൃതി മുരളീധർ
ഡോ. നെല്ലിക്കൽ മുരളീധരന്റെ മകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |