കോന്നി : കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്തെ സിനിമാതീയേറ്ററുകൾ വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞദിവസങ്ങളിൽ പല തീയേറ്ററുകളിലും പത്തിൽ താഴെ ആളുകൾ മാത്രമാണ് പ്രദർശനത്തിന് എത്തിയത്. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവർഷം അവസാനമാണ് തീയേറ്ററുകൾ സജീവമായത്. തിയേറ്ററിൽ പത്തുപേർ കയറിയാലും നൂറു പേർ കയറിയാലും സജ്ജീകരണങ്ങളെല്ലാം ഒരുപോലെ ഒരുക്കണം. കുറഞ്ഞ ചെലവ് ദിവസം 10,000 രൂപയാണ് വേണ്ടിവരുന്നത്. കൊവിഡ് വ്യാപനത്തിന് മുൻപ് ബാങ്ക് വായ്പയെടുത്ത് തീയേറ്ററുകൾ പുതുക്കിപണിത് പ്രതിസന്ധിയിലായവരുമുണ്ട്. അടുത്തിടെ മൂന്ന് റിലീസ് ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തിയെങ്കിലും പ്രേക്ഷകർ നാമമാത്രമായിരുന്നു. സൂപ്പർതാരങ്ങൾ അഭിനയിച്ച സിനിമകൾക്ക് മാത്രമാണ് അൽപ്പമെങ്കിലും ചലനം ഉണ്ടാക്കാനായത്. പല ചിത്രങ്ങളുടെയും റിലീസ് ഇപ്പോൾ മാറ്റിവയ്ക്കുകയാണ്. സംസ്ഥാനത്തെ പത്തോളം തീയേറ്റർ ഉടമകൾക്ക് ബാങ്കുകളുടെ ജപ്തി നോട്ടീസ് ലഭിച്ചു. കൊവിഡിന് മുൻപ് എടുത്ത വായ്പയുടെ തിരിച്ചടവാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. മാസത്തിൽ രണ്ടു ലക്ഷത്തോളംരൂപ ജോലിക്കാരുടെ ശമ്പളവും വൈദ്യുതി ചാർജുമായി ഒരുതിയേറ്ററിനായി ചെലവിടേണ്ടി വരും. പ്രതിസന്ധിയിൽ നിന്ന് രക്ഷനേടാൻ സർക്കാർ ധനസഹായം അനുവദിക്കണമെന്നാണ് തീയറ്റർ ഉടമകളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |