തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് മുന്നോടിയായുള്ള പന്തീരായിരം വഴിപാട് ഭക്തിസാന്ദ്രമായി. തുകലശ്ശേരി മഹാദേവക്ഷേത്രത്തിൽ നിന്ന് വാദ്യമേളഘോഷങ്ങളുടെ അകമ്പടിയോടെ നേദിക്കാനുള്ള പടറ്റിപഴങ്ങൾ ശ്രീവല്ലഭ ക്ഷേത്രത്തിലെത്തിച്ചു. ആദ്യത്തെക്കുല തുകലശ്ശേരി മഹാദേവർക്ക് സമർപ്പിച്ചശേഷം കുട്ടകളിലും തളികകളിലും നിറച്ച് നാമജപവും വായ്ക്കുരവയുമായി ഭക്തജനങ്ങൾ ഘോഷയാത്രയിൽ പങ്കുചേർന്നു. പളളിവേട്ടയാൽക്കവലയിലെത്തി ഗോവിന്ദൻകുളങ്ങര ദേവിക്കും പഴക്കുല സമർപ്പിച്ചശേഷം ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ നമസ്കാരമണ്ഡപത്തിൽ സമർപ്പണം നടത്തി. യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ പഴങ്ങൾ തയ്യാറാക്കി പന്തീരടിപ്പൂജയ്ക്ക് ഭഗവാന് നിവേദിച്ചു. നേദിച്ച പഴങ്ങൾ ഭക്തജനങ്ങൾക്കു പ്രസാദമായി നൽകി. ദേവപ്രശ്ന വിധിയെത്തുടർന്ന് ഇന്നലെ പുലർച്ചെ ഭക്തജനങ്ങൾ ഇലകളിലും ഈറ്റക്കുട്ടകളിലും മൺകലങ്ങളിലുമായി ഉണക്കലരി, ശർക്കര, പാൽ, നെയ്യ്, തേൻ, കദളിപ്പഴം, ഉടയാടകൾ തുടങ്ങിയ മുപ്പതിൽപ്പരം പൂജാദ്രവ്യങ്ങൾ നാമജപം, വാദ്യമേളം ഇവയുടെ അകമ്പടിയോടെ തുകലശ്ശേരി മഹാദേവന് സമർപ്പിച്ചു. ദേവസ്വം അസി.കമ്മിഷണർ കെ ആർ ശ്രീലത, സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ, ബി.ജെ.പി ദേശീയ സമിതിയംഗം കെ.ആർ.പ്രതാപചന്ദ്രവർമ്മ, നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ, നഗരസഭാംഗങ്ങളായ മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ.പി. ശ്രീകുമാർ, ജോ.കൺവീനർ വി.ശ്രീകുമാർ കൊങ്ങരേട്ട്, അംഗങ്ങളായ മോഹനകുമാർ, ഗണേശ് എസ്.പിള്ള, കെ.എ.സന്തോഷ് കുമാർ,പി.എം.നന്ദകുമാർ, രാജശേഖരൻ നായർ,രാജീവ് രഘു, മുൻ നഗരസഭാദ്ധ്യക്ഷൻ ആർ.ജയകുമാർ, വികസനസമിതിയംഗങ്ങളായ കെ.രാധാകൃഷ്ണൻ, എ.കെ.സദാനന്ദൻ, ആർ.ഭാസി, മുൻ നഗരസഭാംഗം രാധാകൃഷ്ണൻ വേണാട്, ശ്രീവല്ലഭേശ്വര അന്നദാനസമിതി പ്രസിഡന്റ് എൻ. ശ്രീകുമാരപിള്ള, ട്രഷറർ എ.സത്യനാരായണൻ, വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻ നായർ, ഏകാദശി സംഘം സെക്രട്ടറി ശ്യാമളകുമാരി, ട്രഷറർ എം. തങ്കമണിയമ്മ, ക്ഷേത്ര ജീവനക്കാരായ ആർ.ശ്രീകുമാർ എന്നിവർ നേതൃത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |