തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർമാർ യഥാസമയം എത്താത്തത് രോഗികളെ വലയ്ക്കുന്നു. ഇന്നലെ രാവിലെ പത്തുമണിക്ക് ശേഷവും ഡോക്ടർമാർ എത്താത്തതിനാൽ ഒ.പിയിലെത്തിയ നിരവധി പേർ മടങ്ങിപ്പോയി. പുതിയ കെട്ടിടത്തിലെ അസ്ഥിരോഗ വിഭാഗത്തിൽ എത്തിയ നിരവധിപേർ ഡോക്ടറെ കാണാനായി കാത്തിരുന്നത് മണിക്കൂറുകളോളമാണ്. ഡോക്ടർ എപ്പോൾ എത്തുമെന്ന രോഗികളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ആശുപത്രി അധികൃതർക്കും കഴിഞ്ഞില്ല. അതേസമയം ആശുപത്രി ഡ്യൂട്ടി സമയത്തും ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും ആക്ഷേപമുണ്ട്. പുലർച്ചെ രണ്ടുമണിവരെ വീട്ടിൽ രോഗികളെ നോക്കുന്ന ഡോക്ടർമാരാണ് രാവിലെ ആശുപത്രിയിൽ എത്താൻ വൈകുന്നതെന്ന് രോഗികൾ പറഞ്ഞു. യാതൊരു സമയക്രമവും പാലിക്കാതെ സ്വാകാര്യ പ്രാക്ടീസ് നടത്തുന്നവർ ആശുപത്രിയുടെ പ്രവർത്തനത്തിന് തടസമാകുകയാണ്. ആശുപത്രി സൂപ്രണ്ടും വൈകിയെത്തുന്ന ഡോക്ടർമാർക്ക് ഒത്താശ നൽകുകയാണെന്ന് ആക്ഷേപമുണ്ട്. രാവിലെ എട്ടുമണിക്ക് ഒ.പി ടിക്കറ്റ് കൗണ്ടർ പ്രവർത്തനം ആരംഭിക്കുമെങ്കിലും ഡോക്ടർമാർ എത്താറില്ല. മണിക്കൂറുകളോളം കാത്തിരുന്നാൽ മാത്രമേ പലപ്പോഴും രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കുകയുള്ളൂ. നോട്ടീസ് ബോർഡുകളിൽ പരിശോധനാസമയം രേഖപ്പെടുത്താത്തതും രോഗികളെ വലയ്ക്കുന്നുണ്ട്. നിരവധി തവണ ഇതേപ്രശ്നം ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ആശുപത്രി അധികൃതരുടെ അവഗണനയിൽ പ്രതിഷേധിക്കുന്നവരെ, ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന പേരിൽ കേസുകളിൽപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |