ചെങ്ങന്നൂർ : മുളക്കുഴ വില്ലേജിൽ പിരളശേരി തുലാക്കുഴിയിൽ രണ്ടാംതവണയും കെ റെയിൽ സിൽവർ ലൈനിന്റെ കല്ലിടൽ മുടങ്ങി. സിഗ്‌നൽ കിട്ടാത്തതും പാടശേഖരത്തെ ചെളിയും വെള്ളക്കെട്ടും നടപടികൾക്കു തടസമായി. രണ്ടാം തവണയാണ് സിഗ്നൽ കിട്ടാത്തത് മൂലം നടപടികൾ മുടങ്ങുന്നത്. ഇന്നലെ രാവിലെ മുതൽ പ്രതിഷേധവുമായി നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശത്താണ് കല്ലിടൽ നടത്തേണ്ടിയിരുന്നത്. ഡി.ജി.പി.എസ് സർവേ നടത്തി കല്ലിടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാൽ സിഗ്നൽ ലഭിക്കാത്തതിനാൽ സാറ്റ്ലെറ്റും യന്ത്രവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നീട് ഉച്ചയോടെ സിഗ്‌നൽ ലഭിച്ചെങ്കിലും തുലാക്കുഴി പാലത്തിനു താഴെ കല്ലിടാനാകാത്ത വിധം ചെളിയും വെള്ളക്കെട്ടും നിറഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചു. സർവേ വ്യാഴാഴ്ച തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഉദ്യോഗസ്ഥ സംഘമെത്തുന്നതറിഞ്ഞ് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരും കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരും സ്ഥലത്തെത്തി. ഇവർ ഉദ്യോഗസ്ഥരോട് രോഷാകുലരാകുകയും തട്ടിക്കയറുകയും ചെയ്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘവും ഉദ്യോഗസ്ഥരോടൊപ്പം എത്തിയിരുന്നു. പ്രതിഷേധക്കാർക്കിടയിൽ സ്ത്രീകൾ കൂടുതൽ ഉണ്ടായിരുന്നതിനെ തുടർന്ന് ഷീ പൊലീസിനേയും പ്രദേശത്തേക്ക് വിളിച്ചുവരുത്തി. ചെങ്ങന്നൂർ നഗരസഭ മുൻചെയർമാനും കൗൺസിലറുമായ കെ. ഷിബുരാജൻ, മുളക്കുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് എബ്രഹാം, ബിന്ദു എം.പി, സനീഷ് പി.എം, കെ റെയിൽ വിരുദ്ധ ജനീകയ സമിതി ജില്ലാ കൺവീനർ ടി. കോശി, മധു ചെങ്ങന്നൂർ, ഫിലിപ്പ് വർഗീസ്, മൈന ഗോപിനാഥ്, തത്ത ഗോപിനാഥ്, യൂണിറ്റ് കൺവീനർ സിന്ധു ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. സർവ്വേ നടപടികൾ നടത്താൻ കഴിയാതിരുന്നതിനെ തുടർന്ന് റവന്യു ഉദ്യോഗസ്ഥ സംഘം മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |