പത്തനംതിട്ട : സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ലിംഗവിവേചനമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. ഈ കാലഘട്ടത്തിലും ലിംഗവിവേചനം സമൂഹത്തിൽ ഉണ്ടെന്നു പറയുന്നത് തന്നെ വേദനാജനകമാണ്. സ്ത്രീകൾ എത്ര ശക്തി ആർജിച്ചാലും ലിംഗവിവേചനം എന്ന വലിയ വിപത്ത് ഒരു കുഞ്ഞിന്റെ ജനനം മുതൽ തന്നെ ആരംഭിക്കുന്നു.
ലിംഗ സങ്കൽപങ്ങളിൽ പുതുതലമുറയെ കെട്ടിയിടരുത്. വീടുകളിൽ നിന്നാണ് മാറ്റം ഉണ്ടാകേണ്ടത്. പരസ്പര സ്‌നേഹത്തിലൂടെയാണ് ശാക്തീകരണം സാദ്ധ്യമാകേണ്ടത്. ആൺപെൺ സന്തുലനാവസ്ഥ ഉണ്ടാവണം. മറ്റൊരാൾ നമ്മെ ആഴത്തിൽ സ്‌നേഹിക്കുമ്പോഴും മറ്റൊരാളെ നമുക്ക് ആത്മാർത്ഥമായി സ്‌നേഹിക്കാൻ സാധിക്കുമ്പോഴുമാണ് നമ്മുടെ ഉള്ളിലെ ശക്തി ഉടലെടുക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്തങ്ങളായ മേഖലയിൽ നിന്ന് മുൻനിരയിലേക്ക് കടന്നുവന്ന പി.ആർ. ശ്യാമള കുമാരി, മിനി സജി, വിദ്യാർത്ഥിനി പി.ജി. ഷെറിൻ, രാജ്യാന്തര കായിക താരമായ തങ്കമ്മ, കെ.ആർ. ബിന്ദുമോൾ, പാഴ്‌വസ്തുക്കളിൽ നിന്നും പ്രയോജനകരമായ നിർമാണ പ്രക്രിയയിൽ കഴിവ് തെളിയിച്ച സുധാ ഭാസി എന്നിവരെ കളക്ടർ ആദരിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.എസ്. തസ്‌നീം, വനിതാ സംരക്ഷണ ഓഫീസർ എച്ച്. താഹിറ ബീവി, സാമൂഹ്യനീതി ഓഫീസർ ഏലിയാസ് തോമസ്, വനിതാ ശിശു വികസന ജൂനിയർ സൂപ്രണ്ട് ജി. സ്വപ്ന മോൾ, ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ആർ. നിഷാ നായർ, എൽ.സി.സി ചെയർപേഴ്‌സൺ സൂസമ്മ മാത്യു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |