SignIn
Kerala Kaumudi Online
Friday, 19 April 2024 10.38 PM IST

നെൽക്കർഷകന് പറയാനുള്ളത് നഷ്ടക്കണക്ക്

paddy

പ്രമാടം : പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച് വിളവിനൊരുങ്ങിയ പാടശേഖരങ്ങളിൽ കർഷകനെ കാത്തിരിക്കുന്നത് നഷ്ടകണക്കുകൾ. കുതിച്ചുയരുന്ന രാസവളവിലയും തൊഴിലാളികളുടെ കൂലിയും കൈകാര്യ ചെലവുമാണ് നെൽക്കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. തോരാമഴയും തുടർച്ചയായുള്ള വെള്ളപ്പൊക്കവും പലതവണ നെൽകൃഷി നശിപ്പിച്ചെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചാണ് കർഷകർ വീണ്ടും കൃഷി ഇറക്കിയത്. കനത്തവേനലിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നഷ്ടപ്പെടുന്ന വിളകൾക്കുള്ള നഷ്ടപരിഹാരവും കൃഷി വകുപ്പിന്റെ സാമ്പത്തിക സഹായങ്ങളും പ്രഖ്യാപനം മാത്രമാകുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് കർഷകർ.

കുതിച്ചുയർന്ന് വളംവില

നെൽകൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങളുടെ വില അനുദിനം കുതിച്ചുയരുകയാണ്. കഴിഞ്ഞ സീസണിൽ 950 രൂപയായിരുന്ന ഒരു ചാക്ക് ഫാക്ടംപോസിന്റെ വില 1400 ആയി വർദ്ധിച്ചു. 850 രൂപയായിരുന്ന പൊട്ടാഷിന് 1700 രൂപയായി. ഈ രണ്ട് വളങ്ങളാണ് നെൽകൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. യൂറിയയ്ക്ക് മാത്രമണ് വില വർദ്ധിക്കാത്തത്. പാടത്ത് എക്കൽ കൂടുതലായതിനാൽ യൂറിയയുടെ ഉപയോഗം കുറവാണ്. കളനാശിനികൾ ഉൾപ്പടെയുള്ളവയ്ക്ക് വില വർദ്ധിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ട് മുമ്പത്തെ

കൈകാര്യ ചെലവ്

രണ്ടുപതിറ്റാണ്ട് മുമ്പ് നിശ്ചയിച്ച കൈകാര്യ ചെലവാണ് ഇപ്പോഴും കർഷകർക്ക് ലഭിക്കുന്നത്. 2001-2002 ൽ ആണ് ജില്ലയിൽ നെല്ല് സംഭരണം തുടങ്ങിയത്. അന്ന് ഒരു ക്വിന്റൽ നെല്ല് ചാക്കിലാക്കി വാഹനത്തിൽ കയറ്റുന്നതിന് കൈകാര്യ ചെലവ് എന്ന പേരിൽ 12 രൂപ കർഷകർക്ക് നൽകിയിരുന്നു. ചുമട്ടു തൊഴിലാളികൾക്കും ഇതേ തുക ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരുക്വിന്റൽ നെല്ല് ലോറിയിൽ കയറ്റുന്നതിന് 250 രൂപയാണ് ഇപ്പോൾ ചാർജ്ജ്. ദൂരത്തിന് അനുസരിച്ച് ചുമട്ടുകൂലിയും കൂടും. സർക്കാർ നൽകുന്ന കൈകാര്യചെലവ് ഇപ്പോഴും പന്ത്രണ്ട് രൂപ മാത്രമാണ്.

ഐ.ആർ.സിയുടെ സേവനമില്ല

പത്തനംതിട്ട ഉൾപ്പടെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ നെൽകൃഷിയുമായി ബന്ധപ്പെട്ട സേവന, വേതന കാര്യങ്ങൾ തീരുമാനിക്കേണ്ട ഐ.ആർ.സി കമ്മിറ്റിയുടെ സേവനം ജില്ലയിൽ

ലഭ്യമാകുന്നില്ല. തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയാണ് ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി. കുട്ടനാടാണ് കമ്മിറ്റിയുടെ ആസ്ഥാനം. ഇതിന്റെ പ്രവർത്തനം പ്രഹസനമായതോടെ പാടത്തിറങ്ങുന്നതൊഴിലാളികൾ തോന്നുന്ന രീതിയിലാണ് കൂലി ഈടാക്കുന്നത്.

ധനസഹായം കിട്ടുന്നില്ല

വിവിധ പദ്ധതികൾ വഴി കർഷകർക്ക് ലഭിക്കേണ്ടിയിരുന്ന സാമ്പത്തിക സഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വള്ളിക്കോട്, പ്രമാടം പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ആർ.കെ.വി.വൈ, സുസ്ഥിര നെൽകൃഷി വികസനം പദ്ധതികൾ വഴി ഹെക്ടറിന് 5500 രൂപയും ഉല്പാദന ബോണസായി 1000 രൂപയും കർഷകർക്ക് ലഭിക്കണം. ഭൂരിഭാഗം കർഷകർക്കും ഇത് ലഭിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.