തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ട് ഘോഷയാത്ര ഭക്തിസാന്ദ്രമായി. പത്തുനാളിലെ ഉത്സവം കൊടിയിറക്കിയശേഷം ഇന്നലെ വൈകിട്ട് നടന്ന ആറാട്ട് ഘോഷയാത്രയിൽ ഭക്തജനങ്ങളുടെ തിരക്കായിരുന്നു. ഗജവീരൻ തൃക്കടവൂർ ശിവരാജുവാണ് ശ്രീവല്ലഭ സ്വാമിയുടെ തിടമ്പേറ്റിയത്. സുദർശന മൂർത്തിയുടെ തിടമ്പേറ്റിയത് ഗജരാജൻ ജയരാജനാണ്. ചൂരൂർമഠം രാജശേഖരൻ, വാഴപ്പള്ളി വിഗ് നേശ്വരൻ എന്നീ കരിവീരന്മാരും അകമ്പടിയേകി. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് ആറാട്ട് ഘോഷയാത്ര തുകലശേരി കരയിലെത്തിയത്. ഇവിടെ മഹാദേവക്ഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. തുടർന്ന് മഹാദേവക്ഷേത്രത്തിലെത്തിയ ശ്രീവല്ലഭ സ്വാമിയെയും സുദർശന മൂർത്തിയെയും പ്രത്യേകം തയാറാക്കിയ പീഠങ്ങളിലേക്ക് ആനയിച്ചു. ക്ഷേത്രത്തിൽ നടന്ന പൂജകൾക്കുശേഷം ആറാട്ടിനായി കടവിലേക്ക് പുറപ്പെട്ടു. ക്ഷേത്രക്കടവിലെ ശുദ്ധിക്രിയകൾക്ക് ശേഷം മുങ്ങിനിവർന്ന് ഇരുമൂർത്തികളും മഞ്ഞൾ അഭിഷിക്തരായി. തുടർന്ന് പൂജയുടെ സ്‌നാനഘട്ടത്തിൽ ശ്രീവല്ലഭസ്വാമിയും സുദർശനമൂർത്തിയും ദർശനപുണ്യം പകർന്ന് ആറാടി. ഗോവിന്ദൻകുളങ്ങര ഭഗവതി ക്ഷേത്രത്തിലെത്തിയ ആറാട്ട് വരവിന് ക്ഷേത്ര ഭരണസമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി. മതിൽഭാഗം ഓട്ടോറിക്ഷ തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ സേവാപന്തൽ വരെ ഇരുവശങ്ങളിലും ദീപങ്ങൾ തെളിച്ച് സ്വീകരണം ഒരുക്കി. അലങ്കാരഗോപുരത്തിന് മുമ്പിലെത്തിയ ശ്രീവല്ലഭേശനും സുദർശനമൂർത്തിയും ഭക്തരുടെ നിറപറകൾ സ്വീകരിച്ചു. ആറാട്ടുവരവ് ഘോഷയാത്രയിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. പിന്നീട് ക്ഷേത്രത്തിലെത്തിയ ഭഗവാന്മാർക്ക് തിരുമുമ്പിൽ വേലയും വലിയകാണിക്കയും സമർപ്പിച്ചതോടെ ഉത്സവത്തിന് പരിസമാപ്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |